ചെന്നൈയുടെ തോല്‍വിക്ക് കാരണം ധോണിയോ? മെല്ലെപ്പോക്കില്‍ വിമര്‍ശനം

By Web TeamFirst Published Oct 3, 2020, 8:32 AM IST
Highlights

തോല്‍വിയില്‍ ബൗളര്‍മാരെയും ഫീൽഡിംഗ് പിഴവുകളെയും പഴിച്ച ധോണി ആരോഗ്യപ്രശ്നങ്ങളില്ലെന്നും മത്സരശേഷം വിശദീകരിച്ചു.

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ എം എസ് ധോണിയുടെ മെല്ലെപ്പോക്കിനെ ചൊല്ലി ഭിന്നിച്ച് ക്രിക്കറ്റ് ലോകം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ തോൽവിക്ക് കാരണം നായകന്‍റെ മെല്ലെപ്പോക്കെന്നാണ് വിമര്‍ശനം. തോല്‍വിയില്‍ ബൗളര്‍മാരെയും ഫീൽഡിംഗ് പിഴവുകളെയും പഴിച്ച ധോണി തനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മത്സരശേഷം വിശദീകരിച്ചു. 

അവസാന ഓവറുകളില്‍ ധോണി കിതയ്‌ക്കുന്നതും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നതും കാണാമായിരുന്നു. ഏറെ സമയം ബാറ്റ് വീശാന്‍ അവസരം ലഭിച്ചിട്ടും ധോണിക്ക് പതിവ് ശൈലിയില്‍ മത്സരം ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞില്ല. ശാരീരികമായി പൂര്‍ണമായി ഫിറ്റ് അല്ല എന്ന് തോന്നിച്ച ധോണിക്ക് പന്ത് അടിച്ചകറ്റാന്‍ കഴിയാതെ വന്നത് ചെന്നൈക്ക് തിരിച്ചടിയായി. അവസാന ഓവറുകളിൽ പഴയ കരുത്ത് തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ച് ഊര്‍ജ്ജം കരുതിവച്ച 39കാരന് ടൈമിംഗ് പിഴയ്‌ക്കുകയായിരുന്നു. ജഡേജ 34 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയിട്ടും അവസാന നാല് ഓവറില്‍ ലക്ഷ്യം 78 റൺസായതിന് ധോണിയെ തന്നെ പഴിക്കാം. 

ധോണി ഫിനിഷിംഗ് ഇല്ല, ആവേശപ്പോരില്‍ സൂപ്പര്‍ കിംഗ്സായി ഹൈദരാബാദ്, ചെന്നൈക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി

ധോണിയെ മാത്രം പഴിച്ചിട്ട് കാര്യമില്ല

മനസ് എത്തുന്നിടത്ത് ശരീരമെത്തുന്നില്ലെന്ന ദുര്യോഗം ഇന്നലെ ദുബായിയിൽ ധോണിയിലും ക്രിക്കറ്റ് ആരാധകര്‍ കണ്ടു. എന്നാല്‍ ധോണിയെ മാത്രം പഴിച്ചിട്ടുകാര്യമില്ല. മുരളി വിജയിയെ ഒഴിവാക്കിയിട്ടും പവര്‍പ്ലേയിലെ മെല്ലപ്പോക്കും വിക്കറ്റ് വീഴ്‌ചയും തുടര്‍ന്നു. 7.8 കോടി രൂപക്ക് സ്വന്തമാക്കിയ കേദാര്‍ ജാദവ് വീണ്ടും ബാധ്യതയായി.

ജയിപ്പിക്കാനായില്ല; എങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ധോണി

ഫീൽഡിലെ പിഴവുകളും നിര്‍ണായക സമയത്തെ നോബോളും തോൽവിക്ക് കാരണമെന്നാണ് ധോണി പറയുന്നത്. സൂപ്പര്‍ ഫീല്‍ഡര്‍ രവീന്ദ്ര ജഡേജ പോലും അനായാസ ക്യാച്ച് നിലത്തിടുന്നത് കണ്ടു. സൂപ്പര്‍ കിംഗ്സ് അവസാനം തുടര്‍ച്ചയായി മൂന്ന് തോറ്റ 2014ൽ തിരിച്ചുവരവിലൂടെ പ്ലേ ഓഫിലെത്താന്‍ ടീമിന് കഴിഞ്ഞിരുന്നു. 

Powered by

click me!