ഡബിള്‍ ഡക്ക്! നാല് വിക്കറ്റ്, തുടക്കം പാളി ചെന്നൈ; പവര്‍പ്ലേയില്‍ മുംബൈ മാജിക്

By Web TeamFirst Published Sep 19, 2021, 8:08 PM IST
Highlights

ബോള്‍ട്ട് എറിഞ്ഞ ഒന്നാം ഓവറിലെ അഞ്ചാം പന്തില്‍ ഡുപ്ലസി ഡക്കായി. ഔട്ട്‌സൈഡ് എഡ്‌ജായ പന്തില്‍ ബാക്ക്‌വേഡ് പോയിന്‍റില്‍ മില്‍നെ അനായാസ ക്യാച്ചെടുക്കുകയായിരുന്നു.

ദുബൈ: ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിന് യുഎഇയില്‍ തുടക്കം. മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 24/4 എന്ന നിലയില്‍ പതറുകയാണ്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഫാഫ് ഡുപ്ലസിസിനെ പുറത്താക്കി ചെന്നൈക്ക് മേല്‍ മുംബൈ മേല്‍ക്കൈ നേടി. പിന്നാലെ മൊയീന്‍ അലിയും സുരേഷ് റെയ്‌നയും എം എസ് ധോണിയും പുറത്തായപ്പോള്‍ അമ്പാട്ടി റായുഡു റിട്ടയര്‍ഡ് ഹര്‍ട്ടായത് ചെന്നൈയുടെ തകര്‍ച്ച കൂട്ടി. 

ബോള്‍ട്ട് എറിഞ്ഞ ഒന്നാം ഓവറിലെ അഞ്ചാം പന്തില്‍ ഡുപ്ലസി ഡക്കായി. ഔട്ട്‌സൈഡ് എഡ്‌ജായ പന്തില്‍ ബാക്ക്‌വേഡ് പോയിന്‍റില്‍ മില്‍നെ അനായാസ ക്യാച്ചെടുക്കുകയായിരുന്നു. മൂന്ന് പന്ത് നേരിട്ടിട്ടും ഡുപ്ലസിക്ക് അക്കൗണ്ട് തുറക്കാനായില്ല. വണ്‍ഡൗണായി ക്രീസിലെത്തിയ മൊയീന്‍ അലിയെയും കാലുറപ്പിക്കാന്‍ മുംബൈ അനുവദിച്ചില്ല. മില്‍നെയുടെ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ അലി(മൂന്ന് പന്തില്‍ 0) സൗരഭിന്‍റെ കൈകളില്‍ അവസാനിച്ചു. ഇതേ ഓവറിലെ അവസാന പന്തില്‍ പരിക്കേറ്റ് അമ്പാട്ടി റായുഡു റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി. 

ഇതോടെ സുരേഷ് റെയ്‌ന ക്രീസിലെത്തുകയായിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ വീണ്ടും പന്തെടുത്തപ്പോള്‍ ബോള്‍ട്ട്, റെയ്‌നയെ ചഹാറിന് സമ്മാനിച്ചു. റെയ്‌നയുടെ ആയുസ് ആറ് പന്ത് മാത്രം. നാല് റണ്‍സാണ് റെയ്‌ന നേടിയത്. ആറാമനായി ക്രീസിലെത്തിയ എം എസ് ധോണിക്കും അധികം ആയുസുണ്ടായില്ല. അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത താരത്തെ മില്‍നെ പവര്‍പ്ലേയിലെ അവസാന പന്തില്‍ ബോള്‍ട്ടിന്‍റെ കൈകളില്‍ എത്തിച്ചു. 

ടോസ് നേടിയ ചെന്നൈ നായകന്‍ എം എസ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അതേസമയം രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിക്കുന്നത്. മുംബൈക്കായി ഹര്‍ദിക് പാണ്ഡ്യയും കളിക്കുന്നില്ല. എന്നാല്‍ അന്‍മോല്‍പ്രീത് അരങ്ങേറ്റം കുറിച്ചു. ഫാഫ് ഡുപ്ലസിസ് പരിക്ക് മാറിയെത്തിയെങ്കിലും ചെന്നൈക്ക് ഗുണകരമായില്ല. 

മുംബൈ ഇന്ത്യന്‍സ്: ക്വിന്‍റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), അന്‍മോല്‍പ്രീത് സിംഗ്, കീറോണ്‍ പൊള്ളാര്‍ഡ്(ക്യാപ്റ്റന്‍), സൗരഭ് തിവാരി, ക്രുണാല്‍ പാണ്ഡ്യ, ആദം മില്‍നെ, രാഹുല്‍ ചഹാര്‍, ജസ്‌പ്രീത് ബുമ്ര, ട്രെന്‍ഡ് ബോള്‍ട്ട്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ഫാഫ് ഡുപ്ലസിസ്, റുതുരാജ് ഗെയ്‌ക്‌വാദ്, മൊയീന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, എം എസ് ധോണി(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഡ്വെയ്‌ന്‍ ബ്രാവോ, ഷാര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, ജോഷ് ഹേസല്‍വുഡ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!