
മുംബൈ: ഇതാണ് ക്യാപ്റ്റന്‍റെ ചുമതല, ടീം ഏറ്റവും ആവശ്യപ്പെടുന്ന സമയത്ത് ഉത്തരവാദിത്തമുള്ള പ്രകടനവുമായി മുന്നില്‍ നിന്ന് നയിക്കുക. പ്ലേ ഓഫ് ഉറപ്പിക്കാനുള്ള പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇത്തരമൊരു പ്രകടനമാണ് രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സിനായി പുറത്തെടുത്തത്. നേരിട്ട മുപ്പത്തിയൊന്നാം പന്തില്‍ ഹിറ്റ്‌മാന്‍ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ രണ്ട് തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍ ഇതിനിടെ താരത്തിന് സ്വന്തമായി.
ഐപിഎല്ലില്‍ ഏതെങ്കിലുമൊരു ടീമിനായി 5000 റണ്‍സ് തികയ്‌ക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന നേട്ടത്തിലെത്തി രോഹിത് ശര്‍മ്മ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 7162 റണ്‍സ് നേടിയിട്ടുള്ള വിരാട് കോലിയാണ് ഹിറ്റ്‌മാന്‍ മുമ്പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. കരിയറില്‍ ആര്‍സിബിക്കായി മാത്രം കളിച്ചിട്ടുള്ള താരമാണ് വിരാട്. ഇതിനൊപ്പം പുരുഷ ടി20 ക്രിക്കറ്റില്‍ 11000 റണ്‍സിലേറെയുള്ള രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും രോഹിത്തിന് സ്വന്തമായി. ഇക്കാര്യത്തിലും കോലി(11864 റണ്‍സ്) മാത്രമാണ് ഹിറ്റ്‌മാന് മുന്നിലുള്ളത്. ലോക ക്രിക്കറ്റിലെ ആകെ താരങ്ങളുടെ കണക്കെടുത്താല്‍ 11000 റണ്‍സ് ക്ലബിലെത്തിയ ഏഴാം പുരുഷ ക്രിക്കറ്ററാണ് രോഹിത് ശര്‍മ്മ.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ 201 റണ്‍സ് വിജയലക്ഷ്യമാണ് മുബൈ ഇന്ത്യന്‍സ് പിന്തുടരുന്നത്. ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് ഓപ്പണര്‍മാരായ വിവ്രാന്ത് ശര്‍മ്മ(47 പന്തില്‍ 69), മായങ്ക് അഗര്‍വാള്‍(46 പന്തില്‍ 83) എന്നിവരുടെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 200 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ 12 പന്തില്‍ 14 റണ്‍സെടുത്ത ഇഷാന്‍ കിഷനെ മുംബൈക്ക് മൂന്നാം ഓവറില്‍ നഷ്‌ടമായെങ്കിലും തകര്‍ത്തടിച്ച കാമറൂണ്‍ ഗ്രീനും രോഹിത് ശര്‍മ്മയും ടീമിന് വമ്പന്‍ തിരിച്ചുവരവ് നല്‍കി. 37 പന്ത് നേരിട്ട രോഹിത് 8 ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സെടുത്താണ് മടങ്ങിയത്.
Read more: മഴ പണി തരുന്ന എല്ലാ ലക്ഷണവും മാനത്ത്; ആര്‍സിബിയുടെ മത്സരം മുടങ്ങാനിട
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!