
ഹൈദരാബാദ്: ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇന്ന് ജീവന്മരണ പോരാട്ടം. പ്ലേഓഫ് പ്രതീക്ഷ നിലനിർത്താൻ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ജയം അനിവാര്യമാണ്. വൈകീട്ട് ഏഴരയ്ക്ക് ഹൈദരാബാദിലാണ് മത്സരം. ആരും വീഴാം ആർക്കും സീറ്റുറപ്പിക്കാമെന്ന നിലയിലാണ് അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ ഐപിഎൽ. ആറ് മത്സരങ്ങൾമാത്രം ശേഷിക്കെ പ്ലേഓഫ് ഉറപ്പിച്ചത് ഗുജറാത്ത് മാത്രം. അവസാന നാലിലേക്കുള്ള വഴിയടഞ്ഞ ഹൈദരാബാദിനെ വീഴ്ത്തി പ്രതീക്ഷ നിലനിർത്താനാണ് ആർസിബി കച്ചകെട്ടുന്നത്.
രാജസ്ഥാൻ റോയൽസിനെ തകർത്തെറിഞ്ഞ ആത്മവിശ്വാസവുമായാണ് ഫാഫ് ഡുപ്ലസിയും സംഘവും ഹൈദരാബാദിന്‍റെ മണ്ണിലിറങ്ങുക. ക്യാപ്റ്റനൊപ്പം ഏവരും ഉറ്റുനോക്കുന്നത് വിരാട് കോലിയുടെ ബാറ്റിലേക്കാണ്. കാരണം അവസാന രണ്ട് മത്സരങ്ങളിലും കോലിക്ക് തിളങ്ങാനായിട്ടില്ല. ആറ് അർധ സെഞ്ച്വറിയടക്കം 438 റൺസെടുത്തെങ്കിലും കോലിയുടെ സ്ട്രൈക്ക് റേറ്റ് സംബന്ധിച്ച വിമർശനങ്ങൾക്കും കുറവില്ല.
ഡുപ്ലസി,കോലി,മാക്സ്‍വെൽ ത്രയത്തിന്‍റെ ബാറ്റിംഗ് കരുത്തിൽ മാത്രമായിരുന്നു ആർസിബിയുടെ പ്രതീക്ഷയെങ്കിൽ രാജസ്ഥാനെ 59 റൺസിന് വരിഞ്ഞുമുറുക്കി ബൗളർമാരും പ്രതീക്ഷക്കപ്പുറം ഉയര്‍ന്നത് പ്രതീക്ഷയാണ്.12 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രം ജയിച്ച ഹൈദരാബാദാകട്ടെ പോയിന്‍റ് പട്ടികയിൽ സ്ഥാനമുയർത്താനാണ് ലക്ഷ്യമിടുന്നത്. സീസണിൽ ബാറ്റിംഗിലും ബൗളിംഗിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടീമിന്‍റേത്.
ഹെൻഡ്രിക് ക്ലാസൻ ബാറ്റിംഗിൽ മികവ് കാട്ടിയെങ്കിലും മറ്റാരും പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. 12 കളിയിൽ 14 വിക്കറ്റെടത്ത ഭുവനേശ്വർ കുമാറിന്‍റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിരയും ശരാശരി പ്രകടനമാണ് നടത്തിയത്. നേർക്കുനേർ പോരിൽ 22 കളിയിൽ ഹൈദരാബാദ് 12ലും ആർസിബി ഒമ്പതിലും ജയിച്ചു. ഒരു മത്സരം ഉപേക്ഷിച്ചു.
ഇന്നത്തെ മത്സരഫലം ആര്‍സിബിക്കെന്നപോലെ രാജസ്ഥാന്‍ റോയല്‍സിനും നിര്‍ണായകമാണ്. ഇന്ന് ഹൈദരാബാദ് ജയിച്ചാല്‍ ആര്‍സിബിക്ക് പിന്നീട് അവസാന മത്സരം ജയിച്ചാലും 14 പോയന്‍റെ പരമാവധി നേടാനാവു. ഇന്നലെ പഞ്ചാബും തോറ്റതോടെ കൊല്‍ക്കത്ത, രാജസ്ഥാന്‍, പഞ്ചാബ് ടീമുകള്‍ക്ക് ഇനി പരമാവധി നേടാനാവുന്നത് 14 പോയന്‍റായി. ഇന്ന് ആര്‍സിബി കൂടി തോറ്റാല്‍ നാലു ടീമുകള്‍ക്ക് പരമവധി 14 പോയന്‍റെ നേടാനാവു എന്ന സ്ഥിതിയുണ്ടാകും. പിന്നീട് മുംബൈ-ഹൈദരബാദ് മത്സരത്തില്‍ മുംബൈ കൂടി തോല്‍ക്കുകയും അവസാന മത്സരത്തില്‍ രാജസ്ഥാന്‍ പഞ്ചാബിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ പ്ലേ ഓഫിലെത്താനുള്ള സാധ്യത തെളിയും.
ഇങ്ങനെയൊരു മണ്ടന്‍ ക്യാപ്റ്റന്‍! ശിഖര്‍ ധവാനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ; കൂടെ ഒരു മോശം റെക്കോര്‍ഡും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!