
മുംബൈ: ഐപിഎല്ലിലെ പ്ലേ ഓഫ് പ്രവേശനത്തിനായി ടീമുകള്‍ തമ്മില്‍ വമ്പൻ പോര് തുടരുമ്പോള്‍ കൂട്ടിയും കിഴിച്ചും ആരാധകര്‍. പോയിന്‍റ് നിലയ്ക്കൊപ്പം റണ്‍റേറ്റിലെ വ്യത്യാസവും അവസാന സമയത്ത് നിര്‍ണായകമാകാനുള്ള സാധ്യതകളാണ് തെളിഞ്ഞിട്ടുള്ളത്. ഒന്നാം സ്ഥാനം ഉറപ്പിച്ച് പ്ലേ ഓഫില്‍ കടന്ന ഗുജറാത്ത് ടൈറ്റൻസിന് മാത്രമാണ് ആശ്വസിച്ച് ഇരിക്കാൻ കഴിയുകയുള്ളൂ. ബാക്കി ടീമുകള്‍ക്കെല്ലാം ഇപ്പോഴും ആശങ്കകള്‍ ബാക്കിയാണ്.
15 പോയിന്‍റ് വീതമാണെങ്കിലും റണ്‍ റേറ്റിന്‍റെ ബലത്തിലാണ് ലഖ്നൗവിനെ കടന്ന് ചെന്നൈ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. നിലവില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നുണ്ടെങ്കിലും മുംബൈയുടെ റണ്‍റേറ്റ് -0.128 ആണ്. റണ്‍റേറ്റിലെ ഈ മൈനസ് തന്നെയാണ് മുംബൈക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. നിലവില്‍ ആദ്യ നാലില്‍ നിന്ന് പുറത്ത് അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ആര്‍സിബിക്ക് മുംബൈയെക്കാള്‍ മികച്ച റണ്‍റേറ്റുണ്ട്. 0.166 ആണ് ആര്‍സിബിയുടെ റണ്‍റേറ്റ്.
ആറാം സ്ഥാനത്ത് നില്‍ക്കുന്ന രാജസ്ഥാന്‍റെ റണ്‍റേറ്റ് 0.140 ആണ്. ഇതും മുംബൈയെക്കാള്‍ മികച്ചതാണ്. പോയിന്‍റുകള്‍ തുല്യമാകുന്ന അവസ്ഥയിലും മുംബൈയെക്കാള്‍ ആനുകൂല്യം ആര്‍സിബിക്കും രാജസ്ഥാനും ലഭിക്കും. അതുകൊണ്ട് മുംബൈ വിജയത്തിന് വേണ്ടി ശ്രമിക്കുന്നതിനൊപ്പം റണ്‍ റേറ്റ് ഉയര്‍ത്താനുള്ള പരിശ്രമങ്ങളും നടത്തും. ഈ റണ്‍റേറ്റ് കണക്കുകള്‍ ഐപിഎല്ലിലെ അവസാന പോരാട്ടങ്ങള്‍ കൂടുതല്‍ ആവേശകരമാക്കുന്നുണ്ട്.
ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദും ആര്‍സിബിയും ഏറ്റുമുട്ടുമ്പോള്‍ പ്ലേ ഓഫിലേക്കുള്ള വാതിലുകള്‍ പലര്‍ക്കും അടയുകയും തുറക്കുകയും ചെയ്യും. സണ്‍റൈസേഴ്സ് പ്ലേ ഓഫില്‍ എത്തില്ലെന്ന് ഉറപ്പായതാണ്. ആര്‍സിബിക്ക് ഈ മത്സരം ഉള്‍പ്പെടെ ബാക്കിയുള്ള രണ്ട് മത്സരം വിജയിച്ചാലേ എന്തെങ്കിലും സാധ്യതകള്‍ ഉള്ളൂ. ഹൈദരാബാദിനെ കൂടാതെ ആറ് ടീമുകളാണ് സണ്‍റൈസേഴ്സിന്‍റെ വിജയം ആഗ്രഹിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകള്‍ ഹൈദരാബാദിനെ ഇന്ന് പിന്തുണയ്ക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!