
ലഖ്നൗ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിന് ശേഷമുണ്ടായ അസാധാരണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ടീം മീറ്റിംഗ് നടത്തി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ഉടമകള്‍. മത്സരശേഷം ഗ്രൗണ്ടില്‍ തന്നെ താരങ്ങളുമായും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകളുമായും ടീം ഉടമകള്‍ ചര്‍ച്ച നടത്തി. ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് മഹാരഥന്മാര്‍ തമ്മിലുള്ള ഈഗോ ക്ലാഷ് മാത്രമാണ് ഗ്രൗണ്ടില്‍ ഉണ്ടായതെന്നാണ് ടീം അധികൃതരില്‍ ഒരാള്‍ ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചത്.
സീരിയസ് ആയ യാതൊന്നും അതില്‍ ഉണ്ടായിരുന്നില്ല. പെട്ടെന്ന് ആ നിമിഷമുണ്ടായ പ്രശ്നം മാത്രമായിരുന്നു. സമ്മര്‍ദ്ദം ഉയരുന്ന ഇത്തരം കളികളില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു എല്‍എസ്ജി ടീം പ്രതിനിധി പറഞ്ഞു. അതേസമയം, ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വിരാട് കോലിക്കും ഗൗതം ഗംഭീറിനും നവീന്‍ ഉല്‍ ഹഖിനും പിഴ ചുമത്തിയിരുന്നു.
ആര്‍സിബി താരമായ കോലിയും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് മെന്ററായ ഗൗതം ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനവും പിഴ അടയ്ക്കേണ്ടി വരും. ലഖ്‌നൗവിന്റെ അഫ്ഗാനിസ്ഥാന്‍ താരം നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ. ഐപിഎല്‍ ചട്ടം ലംഘിച്ചുവെന്നാണ് അച്ചടക്ക സമിതി വ്യക്തമാക്കുന്നത്. കോലിക്ക് പിഴയായി 1.07 കോടി രൂപ അടയ്ക്കേണ്ടി വരുമെന്നാണ് വിവരങ്ങള്‍. ഗംഭീറിന് 25 ലക്ഷവും വനീന് 1.79 ലക്ഷവുമാണ് പിഴ വന്നിട്ടുള്ളത്. ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ വിരാട് കോലിയും ഗൗതം ഗംഭീറും തമ്മിലും വാക്കേറ്റമുണ്ടാവുകയായിരുന്നു.
മത്സരത്തിനിടെ നവീനുമായും അമിത് മിശ്രയുമായും കോലി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. കോലിയും മിശ്രയും മുഖത്തോട് മുഖം നോക്കിയാണ് സംസാരിച്ചത്. പിന്നീട് അംപയര്‍ ഇടപ്പെട്ടാണ് ഇരുവരേയും മാറ്റിയത്. നവീനുമായും കോലി ഇത്തരത്തില്‍ കോര്‍ത്തു. മത്സരശേഷവും കോലിയുടെ കലിയടങ്ങിയില്ല. നവീനുമായി ഹസ്തദാനം ചെയ്യുമ്പോള്‍ കോലി ചിലത് പറയുന്നുണ്ടായിരുന്നു. അത്രയും സമയം കോലിയുടെ കയ്യില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന നവീന്‍ പെട്ടന്ന് എടുത്തുമാറ്റുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!