
ഹൈദരാബാദ്: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 193 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ കാമറൂൺ ഗ്രീനിന്‍റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. കാമറൂണ്‍ ഗ്രീന്‍ 40 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഇഷാന്‍ കിഷന്‍, തിലക് വര്‍മ ഏന്നിവരും മുംബൈക്കായി തിളങ്ങി. ഹൈദരാബാദിനായി മാര്‍ക്കോ ജാന്‍സന്‍ രണ്ട് വിക്കറ്റെടുത്തു.
ഹിറ്റ് തുടക്കം സൂപ്പര്‍ ഹിറ്റ് ഒടുക്കം
ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമെടുത്ത മുംബൈ മാര്‍ക്കോ ജാന്‍സന്‍റെ രണ്ടാം ഓവറില്‍ ഒമ്പത് റണ്‍സടിച്ച് ലക്ഷ്യം വ്യക്തമാക്കി. മൂന്നാം ഓവര്‍ എറിയാനെത്തിയ വാഷിംഗ്ടണ്‍ സുന്ദറിനെ ഹാട്രിക്ക് ഫോര്‍ അടിച്ച് വരവേറ്റ രോഹിത് ആ ഓവറില്‍ 13 റണ്‍സാണ് അടിച്ചെടുത്ത്. അഞ്ചാം ഓവര്‍ എറിയാനെത്തിയ ടി നടരാജനെ ബൗണ്ടറിയടിച്ചാണ് രോഹിത് സ്വീകരിച്ചത്. പിന്നാലെ നടരാജനെ സിക്സിന് പറത്തിയ രോഹിത് ഫുള്‍ ഫോമിലാണെന്ന് തോന്നിച്ചെങ്കിലും അടുത്ത പന്തില്‍ രോഹിത്തിനെ(18 പന്തില്‍ 28) ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ കൈകളിലെത്തിച്ച് നടരാജന്‍ മുംബൈക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സായിരുന്നു മുംബൈയുടെ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്.
ഉദിച്ചുയരാതെ വീണ്ടും സൂര്യ
പന്ത്രണ്ടാം ഓവറില്‍ ഇഷാന്‍ കിഷനെ(31 പന്തില്‍ 38) മടക്കിയ ജാന്‍സന്‍ മുംബൈക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. പകരമെത്തിയ സൂര്യകുമാര്‍ യാദവ് ജാന്‍സനെ സിക്സ് അടിച്ച് തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. അതേ ഓവറിലെ അവസാന പന്തില്‍ സൂര്യയെ(മൂന്ന് പന്തില്‍ ഏഴ്) ക്യാപ്റ്റന്‍ മാര്‍ക്രത്തിന്‍റെ കൈകളിലെത്തിച്ച് ജാന്‍സന്‍ ഇരട്ട പ്രഹരമേല്‍പ്പിച്ചു. പിന്നീടെത്തിയ തിലക് വര്‍മ തകര്‍ത്തടിച്ചതോടെ മുംബൈ പതിമൂന്നാം ഓവറില്‍ 100 കടന്നു. തിലക് വര്‍മ തകര്‍ത്തടിക്കുമ്പോള്‍ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും മുന്നേറിയ കാമറൂണ്‍ ഗ്രീന്‍ മികച്ച പങ്കാളിയായി.
മാര്‍ക്കോ ജാന്‍സണ്‍ എറിഞ്ഞ പതിനഞ്ചാം ഓവറില്‍ രണ്ട് ബൗണ്ടറിയും രണ്ട് സിക്സും പറത്തിയ തിലക് വര്‍മയും ഗ്രീനും 21 റണ്‍ടിച്ചതിന് പിന്നാലെ മായങ്ക് മാര്‍ക്കണ്ഡെ എറിഞ്ഞ പതിനാറാം ഓവറില്‍ 14 റണ്‍സും അടിച്ചെടുത്തതോടെ മുംബെ 200 കടക്കുമെന്ന് കരുതി. പതിനേഴാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ തിലക് വര്‍മയെ(17 പന്തില്‍ 37) മടക്കിയത് മുംബൈക്ക് തിരിച്ചടിയായി. എന്നാല്‍ നടരാജന്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 20 റണ്‍സടിച്ച ഗ്രീന്‍ 33 പന്തില്‍ ഐപിഎല്ലിലെ ആദ്യ അര്‍ധസെഞ്ചുറി തികച്ചു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ആറ് റണ്‍സെ നേടാനായുള്ളുവെങ്കിലും നടരാജന്‍ എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സടിച്ച് ഗ്രീനും ടിം ഡേവിഡും ചേര്‍ന്ന് മുംബൈയെ 192 റണ്‍സിലെത്തിച്ചു.
ഡൂപ്ലെസിയുടെ ശരീരത്തിലെ അറബിക് ടാറ്റു; അര്‍ത്ഥം തിരഞ്ഞ് ആരാധകര്‍
നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങിയത്. അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പ്ലേയിംഗ് ഇലവനിലെത്തി. ജോഫ്ര ആര്‍ച്ചര്‍ ഇന്നും മുംബൈക്കായി ഇറങ്ങിയില്ല. ഡുവാന്‍ ജോണ്‍സണ് പകരം ജേസന്‍ ബെഹന്‍ഡോര്‍ഫ് മുംബൈയുടെ പ്ലേയിംഗ് ഇലവനിലെത്തിയതാണ് മറ്റൊരു മാറ്റം. അതേസമയം, ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!