
ബംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ കടുത്ത ട്രോൾ ആക്രമണം ഏറ്റുവാങ്ങി ഡൽഹി ക്യാപിറ്റൽസ് താരം മിച്ചൽ മാർഷ്. ഐപിഎല്ലിനിടെ വിവാഹത്തിനായി പോയി, അതിവേഗം മടങ്ങിയെത്തിയ താരമാണ് മാർഷ്. ഇതിനാണോ മടങ്ങിയെത്തിയതെന്നും ഹണിമൂൺ ആഘോഷിക്കാൻ തിരക്കായോ എന്നുമൊക്കെയാണ് താരത്തോട് ആരാധകർ ചോദിക്കുന്നത്. ആർസിബിക്കെതിരെ നാല് പന്തിൽ നേരിട്ട് റൺസൊന്നും എടുക്കാതെയാണ് മാർഷ് വെയ്ൻ പാർനലിന് വിക്കറ്റ് നൽകി മടങ്ങിയത്.
ബൗളിംഗിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു. രണ്ടോവറിൽ 18 റൺസ് വഴങ്ങിയെങ്കിലും രണ്ട് വിക്കറ്റുകളാണ് ഓസ്‌ട്രേലിയൻ താരം വീഴ്ത്തിയത്. ഐപിഎല്ലില്‍ കളിച്ച എല്ലാ മത്സരങ്ങളും തോറ്റ ഡല്‍ഹി ക്യാപിറ്റല്‍സിന് വലിയ ആശ്വസമായിരുന്നു സൂപ്പർ താരത്തിന്റെ തിരിച്ചുവരവ്. ഐപിഎല്ലിൽ കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ഡൽഹിക്ക് മിച്ചൽ മാർഷിന്റെ വരവ് ആത്മവിശ്വാസം പകരുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച ഫോമിലായിരുന്ന മാര്‍ഷിന് പക്ഷെ ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിൽ തിളങ്ങാനായിരുന്നില്ല. ലഖ്നൗവിനെതിരായ ആദ്യ മത്സരത്തില്‍ മാര്‍ക്ക് വുഡിന്‍റെ അതിവേഗ പന്തില്‍ മാര്‍ഷ് ഗോള്‍ഡന്‍ ഡക്കായി. രണ്ടാം മത്സരത്തിലാകട്ടെ നാലു പന്തില്‍ നാലു റണ്‍സെടുത്ത് മാര്‍ഷ് പുറത്തായി. ഗുജറാത്തിനെതിരെ 3.1 ഓവറില്‍ 24 റണ്‍സ് വഴങ്ങിയ മാര്‍ഷ് ഒരു വിക്കറ്റെടുത്തിരുന്നു.
ഈ മത്സരങ്ങൾക്ക് ശേഷമാണ് താരം നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ, ടീം പ്രതിസന്ധിയിലായിരുന്ന സമയത്ത് താരം തിരിച്ചെത്തുകയായിരുന്നു. അതേസമയം, ഐപിഎല്ലിൽ ആദ്യ വിജയം കൊതിച്ച് ചിന്നസ്വാമിയിലിറങ്ങിയ ക്യാപിറ്റൽസ് വൻ തിരിച്ചടിയാണ് നേരിടുന്നത്. 176 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ടീമിന് തുടക്കത്തിലേ നാല് വിക്കറ്റുകൾ നഷ്‌പ്പെട്ടു കഴിഞ്ഞു.
സഞ്ജു സാംസൺ വളരെയധികം സൂക്ഷിക്കണം! തെല്ല് പിഴച്ചാൽ കീശ കീറും, ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത തിരിച്ചടി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!