
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ റണ്‍മല കയറാന്‍ മുംബൈ ഇന്ത്യന്‍സിന് ശുഭ്മാന്‍ ഗില്‍ കളിച്ചതുപോലൊരു ഇന്നിംഗ്സ് അനിവാര്യമായിരുന്നു. കാമറൂണ്‍ ഗ്രീനോ സൂര്യകുമാര്‍ യാദവോ ആയിരിക്കും ആ ഇന്നിംഗ്സ് കളിക്കുക എന്നും ഏറെക്കുറെ ഉറപ്പായിരുന്നു. ഇഷാന്‍ കിഷന് കൂട്ടിയിടിച്ച് പരിക്കേറ്റതോടെ ഓപ്പണറായി ഇറങ്ങിയ നെഹാല്‍ വദേരയും ക്യാപ്റ്റന്‍ രോഹിക് ശര്‍മയും മടങ്ങിയതോടെ ഗ്രീനിലും സൂര്യയിലുമായി മുംബൈയുടെ പ്രതീക്ഷ.
എന്നാല്‍ ഷമിയുടെ പന്ത് കൈത്തണ്ടയില്‍ കൊണ്ട് പരിക്കേറ്റ് ഗ്രീന്‍ ചികിത്സക്കായി മടങ്ങിയപ്പോള്‍ പകരമെത്തിയ തിലക് വര്‍മ പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച് അമ്പരപ്പിച്ചു. 14 പന്തില്‍ 43 റണ്‍സടിച്ച തിലകിന്‍റെ ഇന്നിംഗ്സ് അക്ഷരാര്‍ത്ഥത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങളുടെ മനസില്‍ തീ കോരിയിട്ടെങ്കിലും റാഷിദ് ഖാന്‍ അത് അണച്ചു. പവര്‍ പ്ലേ തീരുന്നതിന് തൊട്ടുമുമ്പ് തന്നെ തിലക് മടങ്ങിയതോടെ വീണ്ടും മുംബൈക്ക് പ്രതീക്ഷയായി ഗ്രീന്‍ മടങ്ങിയെത്തി. ഗ്രീനും സൂര്യയും ക്രീസില്‍ നിന്നപ്പോള്‍ ഓവറില്‍ 10 റണ്‍സിലേറി നേടി മുംബൈ മുന്നേറി.
എന്നാല്‍ പന്ത്രണ്ടാം ഓവറില്‍ ജോഷ്വ ലിറ്റിലിന്‍റെ പന്തില്‍ ഗ്രീന്‍ മടങ്ങിയതോടെ ഇഷാന്‍ കിഷന് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങിയ മലയാളി താരം വിഷ്ണു വിനോദിനെയാണ് മുംബൈ ഇറക്കിയത്. തുടക്കത്തില്‍ തന്നെ അടിച്ചു തകര്‍ക്കാന്‍ വിഷ്ണു പാടുപെട്ടതോടെ ടിം ഡേവിഡിനെപ്പോലൊരു കൂറ്റനടിക്കാരന്‍ ഡഗ് ഔട്ടിലുള്ളപ്പോള്‍ വിഷ്ണുവിനെ ഇറക്കിയ തീരുമാനത്തെ കമന്‍റേറ്റര്‍മാര്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതിനിടെ വിഷ്ണു നല്‍കിയ അനായാസ ക്യാച്ച് മുഹമ്മദ് ഷമി നിലത്തിടുകയും ചെയ്തു. സൂര്യകുമാര്‍ പുറത്തായതിന് പിന്നാലെ അതേ ഓവറില്‍ ഏഴ് പന്തില്‍ അഞ്ച് റണ്‍സെുത്ത വിഷ്ണുവും പുറത്തായി.
രോഹിത്തിനെ പോലും മറികടന്ന് സൂര്യയുടെ ഐപിഎല്‍ റണ്‍വേട്ട, എന്നിട്ടും ഇളകാതെ സച്ചിന്‍റെ റെക്കോര്‍ഡ്
ഓവറില്‍ 10 റണ്‍സിലേറെ വേണ്ടപ്പോള്‍ ടിം ഡേവിഡിനെപ്പോലൊരു ഹിറ്ററെ ഇറക്കാതെ വിഷ്ണുവിനെ നേരത്തെ ഇറക്കിയയതിനെക്കുറിച്ച് മത്സരശേഷം മുംബൈ നായകന്‍ രോഹിത്തിനോടും അവതാരകന്‍ ചോദിച്ചു. എന്നാല്‍ രോഹിത് വിഷ്ണുവിനെ കുറ്റപ്പെടുത്താന്‍ തയാറായില്ലെന്നതാണ് ശ്രദ്ധേയം. വിഷ്ണു ആഭ്യന്തര ക്രിക്കറ്റിലെ ബിഗ് ഹിറ്ററാണെന്നും അവന്‍റെ കളി താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് ടിം ഡേവിഡിന് മുമ്പെ അവനെ ഇറക്കിയതെന്നും രോഹിത് പറഞ്ഞു. ഈ സീസണില്‍ ടിം ഡേവിഡിന് ടീം ഒരു ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടുണ്ടെന്നും പക്ഷെ ഇന്ന് ഗുജറാത്തിന്‍റെ ദിവസമായിരുന്നുവെന്നും രോഹിത് പറഞ്ഞു. ശുഭ്മാന്‍ ഗില്‍ ഇപ്പോഴത്തെ മിന്നും ഫോം വരും ദിവസങ്ങളിലും തുടരട്ടെയേന്നും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മനസില്‍ വെച്ച് ചിരിച്ചുകൊണ്ട് രോഹിത് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!