
അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ആദ്യം ബാറ്റ് ചെയ്ത് ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുറി കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 233 റണ്‍സടിച്ചപ്പോള്‍ മുംബൈ ആരാധകര്‍ പോലും വിജയപ്രതീക്ഷ കൈവിട്ടിരുന്നു. ഷമിയും റാഷിദ് ഖാനും നൂര്‍ അഹമ്മദുമെല്ലാം അടങ്ങുന്ന ബൗളിംഗ് നിരക്കെതിരെ ഇത്രയപും വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുക എന്നത് മുംബൈയുടെ കടുത്ത ആരാധകരുടെ സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നിരിക്കണം.
പവര്‍ പ്ലേയില്‍ തന്നെ നെഹാല്‍ വധേരയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മടങ്ങുകയും പ്രതീക്ഷ നല്‍കിയ തിലക് വര്‍മ ആളിക്കത്തി എരിഞ്ഞടങ്ങുകയും കാമറൂണ്‍ ഗ്രീന്‍ പരിക്കേറ്റ് കയറിപ്പോകുകയും ചെയ്തതോടെ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ പിന്നീട് മുംബൈ ജയിക്കൂ എന്നതായിരുന്നു സ്ഥിതി. എന്നാല്‍ തിലക് പുറത്തായശേഷം പരിക്കേറ്റ് മടങ്ങിയ ഗ്രീന്‍ വീണ്ടും ക്രീസിലെത്തുകയും ഗുജറാത്ത് ബൗളര്‍മാരെ സൂര്യകുമാറും ഗ്രീനും ചേര്‍ന്ന് തല്ലിപ്പറത്തുകയും ചെയ്തതോടെ മുംബൈക്ക് മെല്ലെ മോഹമുദിച്ചു.
നാലോവറില്‍ വഴങ്ങിയത് 56 റണ്‍സ്; കിഷനെ ഇടിച്ച് ഔട്ടാക്കി; ഇത് 'ഏജന്‍റ്' ജോര്‍ദ്ദാനെന്ന് ആരാധകര്‍
ഓവറില്‍ 10 റണ്‍സ് ശരാശരിവെച്ച് അടിച്ചെടുത്ത അവര്‍ പന്ത്രണ്ടാം ഓവറില്‍ 124ല്‍ എത്തിയതോടെ മുംബൈ ആരാധകര്‍ ഒന്ന് ഉഷാറായി. പിന്നാലെ കാമറൂണ്‍ ഗ്രീനിനെ മടക്കി ജോഷ്വാ ലിറ്റില്‍ ആ പ്രതീക്ഷ ബൗണ്ടറി കടത്തിയെങ്കിലും സൂര്യകുമാര്‍ അണയാന്‍ തയാറായിരുന്നില്ല. അസാധ്യ ഷോട്ടുകളുമായി സൂര്യ കളം നിറഞ്ഞതോടെ ജയം മുംബൈയുടെ കൈയകലത്തിലേക്ക് എത്തുമെന്ന ഘട്ടത്തിലാണ് ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഈ സീസണിലെ തന്‍റെ വജ്രായുധമായ മോഹിത് ശര്‍മയെ ആദ്യമായി പന്തെറിയാന്‍ വിളിച്ചത്. അതും പതിനഞ്ചാം ഓവറില്‍. മോഹിത്തിന്‍റെ രണ്ടാം പന്ത് തന്നെ സിക്സിന് തൂക്കി സൂര്യ നയം വ്യക്തമാക്കിയതോടെ ഹാര്‍ദ്ദിക് ഒന്ന് പകച്ചു.
എന്നാല്‍ മോഹിത്തിന്‍റെ മൂന്നാം പന്തില്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ വിക്കറ്റിന് പിന്നിലേക്ക് സ്കൂപ്പ് ചെയ്യാന്‍ ശ്രമിച്ച സൂര്യയുടെ ലെഗ് സ്റ്റംപ് തെറിച്ചു. ഇതോടെയാണ് ഗുജറാത്ത് ജയമുറപ്പിച്ചത്. മോഹിത്തിന്‍റെ പന്തില്‍ പുറത്തായശേഷം ഏറെ നേരം അവിശ്വസനീയതയോടെയും നിരാശയോടെയും ക്രീസില്‍ നിന്നശേഷമാണ് സൂര്യ തലകുനിച്ച് മടങ്ങിയത്.
ഈ സീസണില്‍ ഗുജറാത്തിനായി 13 കളികളില്‍ 24 വിക്കറ്റെടുത്ത മോഹിത്തിനെ കഴിഞ്ഞ രണ്ട് സീസണിലും മറ്റ് ടീമുകളൊന്നും ലേലത്തില്‍ വിളിച്ചിരുന്നില്ല. 2015ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച മോഹിത്തിന്‍റെ പ്രതാപകാലം കഴിഞ്ഞുവെന്ന് കരുതിയിരിക്കെയാണ് ഇപ്പോഴത്തെ തിരിച്ചുവരവ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!