'അരൂരിൽ മഞ്ഞ കൊടി പിടിച്ച സിപിഎം വൈകാതെ കാവി കൊടി പിടിക്കും': കുമ്മനം രാജശേഖരൻ

By Web TeamFirst Published Oct 17, 2019, 12:49 PM IST
Highlights

എൻഎസ്എസ് യുഡിഎഫിനുവേണ്ടി വോട്ട് ചോദിക്കുമെന്ന് കരുതുന്നില്ല. മത സമുദായ വികാരം ഇളക്കി വോട്ട് ചോദിക്കരുത്. ശബരിമല വിഷയം മനുഷ്യാവകാശ പ്രശ്നമാണെന്നും കുമ്മനം പറഞ്ഞു. 

കണ്ണൂർ: കേന്ദ്ര സർക്കാർ നൽകിയ കോടികൾ കേരളം വക മാറ്റി ചിലവാക്കിയതായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം നൽകിയ പണം കേരളം പാഴാക്കി. ഇതുസംബന്ധിച്ച് കേരളം കേന്ദ്രത്തിന് റിപ്പോർട്ട് നൽകുകയോ സോഷ്യൽ ഓഡിറ്റ് നടത്തുകയോ ചെയ്തിട്ടില്ല. കേന്ദ്രം നൽകിയ പണം കേരള സർക്കാർ എന്ത് ചെയ്‌തെന്നും കുമ്മനം ചോദിച്ചു.

വികസനവും വിശ്വാസ സംരക്ഷണവുമാണ് ഈ തെരഞ്ഞെടുപ്പ് ചർച്ച ചെയ്യുന്നത്. വിശ്വാസ സംരക്ഷകരെങ്കിൽ എന്താണ് സിപിഎം എംഎൽഎമാർ ഈശ്വര നാമത്തിൽ പ്രതിജ്ഞ ചെയ്യാത്തത്. ശബരിമല വിഷയത്തിൽ യുഡിഫ് കാഴ്ചക്കാർ മാത്രമാണ്. ശബരിമലയിൽ ഇപ്പോൾ നട തുറക്കുമ്പോൾ നിരോധനാജ്ഞ പ്രഖ്യാപിക്കാത്തതെന്തെന്ന് സർക്കാർ പറയണം. ശബരിമലയിൽ ഇപ്പോഴും മുമ്പത്തെ സാഹചര്യം തന്നെയാണുള്ളത്. തെരഞ്ഞെടുപ്പിലടക്കം വിശ്വാസ സംരക്ഷണം പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയത് ബിജെപി മാത്രമാണ്.

ശബരിമല മുൻ നിർത്തി എൽഡിഎഫ് വോട്ട് തേടുന്നത് ബാലിശമാണ്. ദേവസ്വം ബോർഡിനെ കടക്കെണിയെലെത്തിച്ചത് ഇടത് സർക്കാരാണ്.  എൻഎസ്എസ് യുഡിഎഫിനുവേണ്ടി വോട്ട് ചോദിക്കുമെന്ന് കരുതുന്നില്ല. മത സമുദായ വികാരം ഇളക്കി വോട്ട് ചോദിക്കരുത്. ശബരിമല വിഷയം മനുഷ്യാവകാശ പ്രശ്നമാണെന്നും കുമ്മനം പറഞ്ഞു.

ഇനിയും മത്സരിക്കാൻ താത്പര്യമില്ല. ഭൗതിക വാദം പറഞ്ഞിരുന്നവർ ഇപ്പോൾ അമ്പലവും വിശ്വാസവും പറയുന്നു. അതാണ് അരൂരിൽ സിപിഎം മഞ്ഞകോടി പിടിക്കുന്നത്. വൈകാതെ സിപിഎം കാവികോടി പിടിക്കും. ശബരിമല വികസനം മുഖ്യമന്ത്രിയുടെ 2500 കോടി ചിലവാക്കിയെന്ന വാദത്തെ വെല്ലുവിളിക്കുന്നു. എന്ത് വികസനം നടത്തിയന്ന് സർക്കാർ വ്യക്തമാക്കണനമെന്നും കുമ്മനം ആവശ്യപ്പെട്ടു. 

click me!