മഹാപ്രളയകാലത്ത് പ്രശാന്ത് എവിടെയായിരുന്നു? മറുപടിയുമായി റാന്നിക്കാര്‍ വട്ടിയൂര്‍ക്കാവില്‍

By Web TeamFirst Published Oct 8, 2019, 11:32 AM IST
Highlights

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ 2018 പ്രളയകാലത്ത് പ്രശാന്ത് എവിടെയായിരുന്നുവെന്ന ചോദ്യങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും ഉയര്‍ത്തിയത്. ഇതിന് മറുപടിയുമായി ധനമന്ത്രി ടി എം തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു

തിരുവനന്തുരത്ത്: 2018ലെ മഹാപ്രളയകാലത്ത് തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് എവിടെയായിരുന്നുവെന്നുള്ള പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി പത്തനംത്തിട്ട റാന്നി സ്വദേശികള്‍ വട്ടിയൂര്‍ക്കാവില്‍. ഉപതെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോകുന്ന വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് വി കെ പ്രശാന്താണ്.

ഇത്തവണത്തെ മഴക്കെടുതിയില്‍ വടക്കന്‍ കേരളത്തിന് വലിയ സഹായമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രശാന്തിന് മേയര്‍ ബ്രോ എന്ന വിശേഷണം സോഷ്യല്‍ മീഡിയ നല്‍കിയിരുന്നു. എന്നാല്‍, വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ 2018 പ്രളയകാലത്ത് പ്രശാന്ത് എവിടെയായിരുന്നുവെന്ന ചോദ്യങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും ഉയര്‍ത്തിയത്.

ഇതിന് മറുപടിയുമായി ധനമന്ത്രി ടി എം തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മഹാപ്രളയത്തിന് ശേഷം മേയറും സംഘവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ റാന്നിയിലെ നാട്ടുകാര്‍ വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. 

410 സന്നദ്ധ പ്രവർത്തകർ , 2 സക്കിങ് മെഷീനുകൾ ,3 ജനറേറ്ററുകൾ , 4 വാട്ടർ പമ്പുകൾ , നിരവധി ഫോഗിങ് മെഷീനുകളും , പവർ സ്പ്രേയറുകളും , 2 വാട്ടർ ടാങ്കറുകൾ , 2 ടിപ്പർ ലോറി, ഒരു പിക്അപ് ഓട്ടോറിക്ഷ , ഒരു ലോറി നിറയെ പണിയായുധങ്ങളും ശുചീകരണ സാമഗ്രികളും , അൻപത് പേരടങ്ങുന്ന മെഡിക്കൽ സംഘവും 2 ലോറി നിറയെ മരുന്നുമടങ്ങുന്ന സന്നാഹത്തെ നയിച്ച് തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തും സംഘവും റാന്നി പട്ടണത്തിലെത്തിയത് 2018 ഓഗസ്റ്റ് 22നാണെന്ന് തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. 

click me!