Kerala By-elections 2019
ആഗ്രഹമൊക്കെ എല്ലാവര്‍ക്കുമാക്കാം എന്നാല്‍ അതിനൊക്കെ ഒരു അതിര്‍ത്തി വേണം. ഈ ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ട പോലുള്ള ആര്‍ത്തിയുണ്ടല്ലോ ആ ആര്‍ത്തി അപകടമാണ്... അതാര്‍ക്കായാലും ശരി അത് അപകടമാണ്.
കൊച്ചി: കോണ്‍ഗ്രസിലെ സ്ഥാനമോഹികളെ കളിയാക്കി മുതിര്‍ന്ന നേതാവും മുന്‍ ഗവര്‍ണറുമായ കെ.ശങ്കരനാരായണൻ. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അവസാന നിമിഷം വരെ ചരടുവലി നടത്തിയ കെ.വി.തോമസിനെ വേദിയിലിരുത്തി കൊണ്ടാണ് ആരേയും പേരെടുത്ത് പറയാതെയുള്ള ശങ്കരനാരായണന്‍റെ പരിഹാസം.
എറണാകുളത്ത് യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനചടങ്ങിനിടെയായിരുന്നു സദസില്‍ ചിരി പടര്‍ത്തി കൊണ്ട് മുൻ മന്ത്രിയും മഹാരാഷ്ട്ര ഗവര്‍ണറുമായിരുന്ന കെ.ശങ്കരനാരായണന്‍ പാര്‍ട്ടിയിലെ സ്ഥാനമോഹികളെ പരിഹസിച്ചത്. ആദ്യം സരസമായി തുടങ്ങിയ ശങ്കരനാരായണന്‍ പിന്നെ പതുക്കെ കൊട്ടിക്കയറിയതോടെ സദസില്‍ ആവേശം പടരുകയും വേദിയിലിരുന്ന കെവി തോമസിന്‍റെ മുഖം മ്ലാനമാവുകയും ചെയ്തു.
ലോക്സഭയിലേക്കും നിയമസഭയിലേക്കുമായി എട്ട് തവണ മത്സരിച്ചിട്ടുണ്ട് കെ.വി. തോമസ്. കഴിഞ്ഞ തവണ ലോക്സഭയിലും ഇത്തവണ ഉപതെരഞ്ഞെടുപ്പിലും മത്സരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
ശങ്കരനാരായണന്‍റെ വാക്കുകള്‍...
ഇപ്പോള്‍ എനിക്ക് എന്തൊക്കെ ആവണം എന്ന ആഗ്രഹമുണ്ടെന്നറിയാമോ... ? എറണാകുളത്ത് ഇലക്ഷന് നില്‍ക്കാന്‍ താത്പര്യമുള്ള ആളൊക്കെയാണ് ഞാന്‍, ഇനി അതില്ലെങ്കില്‍ ഇപ്പോഴത്തെ സ്ഥാനാര്‍ഥി ടിജി വിനോദ് വഹിച്ചു പോരുന്ന ഡെപ്യൂട്ടി മേയര്‍ സ്ഥാനം കിട്ടിയാലും മതി.
ഞാന്‍ പറയുന്നത് ആഗ്രഹമൊക്കെ എല്ലാവര്‍ക്കുമാക്കാം എന്നാല്‍ അതിനൊക്കെ ഒരു അതിര്‍ത്തി വേണം. ഈ ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ട പോലുള്ള ആര്‍ത്തിയുണ്ടല്ലോ ആ ആര്‍ത്തി അപകടമാണ്... അതാര്‍ക്കായാലും ശരി അത് അപകടമാണ്. ആരായാലും സ്ഥാനമാനങ്ങളും പദവികളും ആഗ്രഹിക്കുന്നതില്‍ വലിയ തകരാറില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പാര്‍ട്ടി എത്തി കഴിഞ്ഞാല്‍ പിന്നെ ഒരക്ഷരം മിണ്ടാന്‍ പാടില്ല... അതിപ്പോള്‍ ആരായാലും ശരി...