മൂന്നിൽ നിന്ന് ഒന്നിലേക്ക്: വട്ടിയൂ‍ർക്കാവിൽ ഇടതുമുന്നണി കൂറ്റൻ ജയത്തിലേക്ക്

By Web TeamFirst Published Oct 24, 2019, 10:29 AM IST
Highlights

എൻഎസ്എസ് നിലപാട് യുഡിഎഫ് സ്ഥാനാ‍ർത്ഥിക്ക് അനുകൂലമാണെങ്കിലും ജനങ്ങൾ വികെ പ്രശാന്തിന് ഒപ്പം നിന്നു

കഴിഞ്ഞ തവണ യുഡിഎഫിനും ബിജെപിക്കും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്ന ഇടതുമുന്നണി കൂറ്റൻ ലീഡോടെയാണ് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നത്

തിരുവനന്തപുരം: വട്ടിയൂ‍ർക്കാവിൽ ഇടതുമുന്നണി സ്ഥാനാ‍ർത്ഥി വികെ പ്രശാന്ത് കൂറ്റൻ ലീഡിലേക്ക്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന ഇടതുമുന്നണി വികെ പ്രശാന്തിലൂടെ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. യുഡിഎഫിന്റെ പ്രതീക്ഷകളെ പാടേ തക‍ക്കുന്ന നിലയിലാണ് തുടക്കം മുതലുള്ള ലീഡ് നില.

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വികെ പ്രശാന്തിന്റെ ലീഡ് 9507 ആയിട്ടുണ്ട്. കഴിഞ്ഞ തവണ കെ മുരളീധരൻ മണ്ഡലത്തിൽ നേടിയതിനേക്കാൾ മികച്ച ലീഡ് നേടിയാണ് വികെ പ്രശാന്ത് മുന്നേറുന്നത്. 

അതേസമയം നേരത്തെ സ്ഥാനാ‍ർത്ഥിയെ നിശ്ചയിച്ച് പ്രചാരണം തുടങ്ങിയത് ഇടതുമുന്നണിക്ക് ഗുണം ചെയ്തെന്ന് തോൽവി സമ്മതിച്ചുകൊണ്ട് യുഡിഎഫ് സ്ഥാനാ‍ർത്ഥി ഡോ കെ മോഹൻകുമാ‍ർ പ്രതികരിച്ചു. അതേസമയം സ്വന്തം നേതാക്കളെ പരോക്ഷമായി പരാമ‍ർശിച്ചുകൊണ്ട് അദ്ദേഹം തന്റെ നീരസം പ്രകടിപ്പിക്കുകയും ചെയ്തു.

ഇടതുമുന്നണി ജൂണിൽ തന്നെ സ്ഥാനാ‍ർത്ഥിയെ നിശ്ചയിച്ച് പ്രവ‍ർത്തനം തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. "കെ മുരളീധരൻ വടകരയിൽ ഒരു രാഷ്ട്രീയ വെല്ലുവിളി ഏറ്റെടുത്തു. അതിൽ അദ്ദേഹം വിജയിച്ചു. ഉപതെരഞ്ഞെടുപ്പിന് ഭരണമാറ്റത്തിന്റെ പ്രസക്തിയുണ്ടായിരുന്നില്ല. ഇടതുമുന്നണിയെ സംബന്ധിച്ച് അവ‍ർക്ക് വട്ടിയൂർക്കാവിലെ വിജയം ആവശ്യമായിരുന്നു. അവ‍ർ നേരത്തെ സ്ഥാനാർത്ഥിയെ നിശ്ചയിച്ച് പ്രവർത്തനം തുടങ്ങി. യുഡിഎഫിന്റെയോ കെപിസിസിയുടെയോ പ്രശ്നമല്ല."

"ജൂൺ ആദ്യവാരത്തോടെ ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമങ്ങൾ ശ്രദ്ധാപൂർവ്വം ആരംഭിച്ചു. ഏതാനും താലൂക്കിലെ വെള്ളപ്പൊക്കം രണ്ടാം പ്രളയമാക്കി മേയറുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനം ഇതിന്റെ ഭാഗമാണ്."

"ഉറുമ്പിനെ ഒട്ടകമാക്കാൻ കഴിയുന്ന പ്രചാരണ രീതി വന്നിരിക്കുന്നു. സമൂഹ മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും ഉപയോഗിച്ചുള്ള പ്രചരണത്തിലേക്ക് മാറി. ഈ സാധ്യത പ്രയോജനപ്പെടുത്തണം. ഒരു സമുദായത്തിന്റെ പിന്തുണ മറ്റ് സമുദായങ്ങൾക്കെതിരാണെന്ന പ്രചരണമുണ്ടായി. അത് പ്രതിരോധിക്കാനായില്ല. കെ.മുരമീധരന്റ പിന്തുണക്കുറവിനെക്കുറിച്ച് ഞാനല്ല അഭിപ്രായം പറയേണ്ടത്. അവസാന ആഴ്ചയിൽ മാത്രമാണ് യു ഡി എഫിന് പ്രചരണ രംഗത്ത് മുന്നിലെത്താനായത്." 

"2017 ലെ ഓഖി കോ‍പ്പറേഷന്റെ ഭാഗങ്ങളിൽ ബാധിച്ചു. എന്നാൽ അന്ന് ചെയ്യാത്ത പ്രവ‍ർത്തനമാണ് 2019 ഓഗസ്റ്റിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ സമയത്ത് കോർപ്പറേഷൻ നടത്തിയത്. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയതായിരുന്നു," അദ്ദേഹം കുറ്റപ്പെടുത്തി.

click me!