മഴയോട് മത്സരിച്ച് മലയോരമേഖലയിൽ കനത്ത പോളിംഗ്: കോന്നിക്കാറ്റ് ആർക്ക് അനുകൂലം?

By Web TeamFirst Published Oct 21, 2019, 9:14 PM IST
Highlights

സാധ്യതകൾ പരിഗണിച്ചാൽ കോന്നിയിലേത് ഫോട്ടോ ഫിനിഷ് എന്ന സംശയമില്ലാതെ പറയാം. ഇടത് ശക്തി കേന്ദ്രങ്ങളിലെ കനത്ത പോളിംഗും ഈഴവ വോട്ട് കൂടുതലുള്ള മേഖലകളിലെ നീണ്ട നിരയുമെല്ലാം മാറ്റത്തിന്റെ സൂചനകളാണോ?
 

കോന്നി: രണ്ട് പതിറ്റാണ്ടിനിടെ കോന്നി കണ്ട ഏറ്റവും വാശിയേറിയ പോരാട്ടം. കന്നിവെയിലിനെ തോൽപ്പിച്ച് തെരഞ്ഞെടുപ്പ് ഗോദയിൽ മുന്നണികൾ ഒപ്പത്തിനൊപ്പം നിന്ന ത്രികോണ മത്സരം. 2019  എന്ന വ‍ർഷം കോന്നിയുടെ രാഷ്ട്രീയചരിത്രത്തിൽ മായാതെ നിൽക്കുമെന്ന് വിധിയെഴുത്തിന് മുൻപേ ഉറപ്പായിക്കഴിഞ്ഞു. 23 കൊല്ലം വലത് ചേർന്ന് നടന്ന കോന്നിയുടെ മനസ് ഇക്കുറി ആർക്കൊപ്പം എന്നത് രാഷ്ട്രീയരംഗത്തെ വിദഗ്ധർക്കു പോലും പ്രവചനാതീതം ആയ സമസ്യയാണ്.

മണ്ഡല രൂപീകരണം നടന്ന 1965 മുതൽ വ്യക്തമായ ഇടത് വേരോട്ടമുണ്ടായിരുന്ന കോന്നിയുടെ മണ്ണ് ,ചെങ്കൊടിയെ പൂർണമായും കൈവിട്ടത് 1996 മുതലാണ്. നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ അടൂർ പ്രകാശ് തറ പറ്റിച്ചത് മുതൽ കോൺഗ്രസിന് മണ്ഡലത്തിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

തോൽവി അറിയാത്ത 23 വർഷങ്ങൾക്കിപ്പുറം കോൺഗ്രസിന് കരുത്തുറ്റ മത്സരം നൽകാൻ എൽഡിഎഫിനും ബിജെപിക്കും ആയി എന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിനെ കോന്നിയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായകമാക്കുന്നത്.

അടൂർ പ്രകാശ് സ്ഥാനാർത്ഥിയായി നിർദേശിച്ച റോബിൻ പീറ്ററെ സാമുദായിക സമവാക്യം ചൂണ്ടിക്കാട്ടി ജില്ലാ നേതൃത്വം തള്ളിയത് മുതലാണ് കോന്നിയിലെ കോൺഗ്രസ് കോട്ടയിൽ ഇളക്കം ഉണ്ടായേക്കുമെന്ന സംശയങ്ങൾ ഉയർന്നത്. 23 കൊല്ലം കോന്നിയെ ചേർത്തുപിടിച്ച ജനകീയ നേതാവിനെ കോൺഗ്രസ് നേതൃത്വം കറിവേപ്പിലയാക്കിയതിൽ അടൂർ പക്ഷത്തിൽ പ്രതിഷേധം പുകഞ്ഞു. പിന്നാലെ സംസ്ഥാനനേതൃത്വം ഇടപെട്ട് അടൂർ പ്രകാശിനെ അനുനയിപ്പിച്ചു. പരമാവധി ചേർത്ത് പിടിച്ചു. പക്ഷെ കലാശക്കൊട്ടിന്റെ വേദിയിൽ അടൂരിന്റെ അസാന്നിധ്യം പിന്നെയും വലത് ക്യാമ്പിന് ആശങ്കയുണർത്തുന്ന ചർച്ചയായി.

ഇടത് വേരോട്ടമുള്ള കോന്നിയുടെ മണ്ണിൽ അത് കൊണ്ട് തന്നെ ഇക്കുറി ഇടതൻമാർ ആഞ്ഞു പിടിച്ചു. യുവനേതാവിനെ തന്നെ രംഗത്തിറക്കി തീപാറും പ്രചാരണം നടത്തി. 54  കൊല്ലത്തെ കേരള കോൺഗ്രസ് രാഷ്ട്രീയത്തെ തകർത്ത അട്ടിമറി ജയത്തിന്റെ ആവേശവുമായി പാലാ സംഘവും കോന്നിയിൽ പ്രചാരണത്തിന് ആവേശം പകർന്നു. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി മണ്ഡലത്തിൽ മത്സരിച്ചെത്തി. 

Read More: കോന്നിയിൽ പോളിംഗ് ദ്രുതഗതിയിൽ; മലയോരമേഖലയും തെരഞ്ഞെടുപ്പിൽ സജീവം

ശബരിമല യുവതി പ്രവേശന വിഷയം മാത്രം പ്രചാരണായുധമാക്കിയ ബിജെപിയും ഇക്കുറി ശക്തമായ മത്സരം കാഴ്ച വച്ചു. ശബരിമലക്കൊപ്പം ഓർത്തഡോക്സ് വിഭാഗത്തിന്റെയും പിന്തുണ പിടിച്ചു പറ്റുന്ന തരം പ്രചാരണങ്ങളും എൻ‍‍ഡിഎ സജീവമാക്കി. ശബരിമല മുതൽ സഭാ തർക്കം വരെ ചർച്ചാ വിഷയമായ , ശക്തമായ അടിയൊഴുക്ക് പ്രതീക്ഷിക്കുന്ന കോന്നി മണ്ഡലത്തിലെ മുന്നണികളുടെ ജയ പരാജയ സാധ്യതകൾ ഇങ്ങനെ ഒക്കെ ആണ്.

എൽഡിഎഫ്

പ്രതീക്ഷ 

  • അടൂർ പ്രകാശ് ഇല്ലാത്ത തെരഞ്ഞെടുപ്പ്
  • പുതുമുഖ സ്ഥാനാർത്ഥി 
  • പ്രദേശവാസി
  • തനത് വോട്ട് ബാങ്ക്
  •  

ആശങ്ക

  • സ്ഥാനാർത്ഥിത്വത്തിൽ ഉണ്ടായിരുന്ന പ്രാദേശിക എതിർപ്പ്.
  • ശബരിമല വിഷയത്തിലെ വിശ്വാസികളുടെ നിലപാട്.
  • ഓർത്തഡോക്സ് ,നായർ വോട്ടുകളിലെ  വിള്ളൽ.
  യുഡിഎഫ്

പ്രതീക്ഷ

  • 23 വർഷം കുത്തകയായി വച്ച മണ്ഡലം.
  • അടൂർ പ്രകാശിന്റെ വികസന നേട്ടങ്ങൾ.
  • യുഡിഎഫിന് അനുകൂലമായ എൻഎസ്എസിന്റെ ശരിദൂര നിലപാട്
  • സ്ഥാനാർത്ഥിയുടെ വ്യക്തി ബന്ധങ്ങൾ

ആശങ്ക

  • സ്ഥാനാർത്ഥിത്വത്തിൽ അടൂർ പ്രകാശിനുണ്ടായിരുന്ന എതിർപ്പ്
  • സംഘടനാ പ്രശ്നം

 

  എൻഡിഎ

പ്രതീക്ഷ

  • ലോക്സഭയിലെ മികച്ച പ്രകടനം
  • കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം
  • ഓർത്ത്ഡോക്സ്  ചായ്വ്
  • ശബരിമല വിഷയം

ആശങ്ക

  • എൽഡിഎഫ്, യുഡിഎഫ്  അടിത്തറ.
  • ശബരിമലയുടെ സ്വീകാര്യത കുറഞ്ഞത്, 
  • ന്യൂനപക്ഷ പിന്തുണയിലെ അനിശ്ചിതത്വം 

ഇങ്ങനെ അക്കമിട്ട് നിരത്താവുന്നതിനപ്പുറവും ഉണ്ട് കോന്നിയിലെ അടിയൊഴുക്കുകൾ. കനത്ത മഴയിലും മലയോര മേഖലയിൽ മികച്ച പോളിംഗ് രേഖപ്പെടുത്തിയെന്നത് കോന്നിയിലെ കാറ്റ് നിശ്ചിത ദിശയിലേക്ക് എന്നതിന്റെ സൂചനയാകാം. 75  ശതമാനം പോളിംഗ് പ്രതീക്ഷിച്ച മണ്ഡലത്തിൽ അത്രയും രേഖപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമാകുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 73 .19  ആയിരുന്ന പോളിംഗ് ശതമാനം ഇത്തവണ 71ലേക്ക് ഒതുങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 74.24ലേക്ക് ഉയർന്നിരുന്നു. ഇത്തവണ ഇടതിന് സ്വാധീനമുള്ള ചിറ്റാർ സീതത്തോട് മേഖലകളിൽ വോട്ടർമാരുടെ നീണ്ട നിര ഉണ്ടായി. അതേ സമയം ഓർത്തഡോക്സ് ബെൽറ്റായ കോന്നി, പ്രമാടം, വള്ളിക്കുന്ന് മേഖലകളിൽ പ്രതീക്ഷിച്ചത്ര വോട്ടിംഗ് രേഖപ്പെടുത്തിയതുമില്ല. 

ശബരിമല എന്ന ഒറ്റ ആയുധത്തിന്റെ ബലത്തിൽ കഴിഞ്ഞ തവണ 20  ശതമാനത്തോളം വോട്ട് ഉയർത്തിയ ബിജെപിക്ക് ഇത്തവണ വോട്ടുകൾ കുറഞ്ഞോ എന്ന് വ്യക്തമല്ല. എന്തായാലും ഓർത്ത‍ഡോക്സ് വോട്ടുകൾ വിഘടിച്ചാൽ അത് മത സാമുദായിക വോട്ടുകളിൽ അമിത പ്രതീക്ഷ അർപ്പിച്ച ബിജെപിക്ക് തിരിച്ചടിയാകും. ഓർത്ത‍ഡോക്സ് വോട്ടുകളിലേക്ക് എങ്ങനെയൊക്കെ എത്തി ചേരാമോ അങ്ങനെയൊക്കെ എത്താനുള്ള ശ്രമമാണ് ഇക്കുറി കോന്നിയിൽ ബിജെപി നടത്തിയത്. 

അടൂർ പ്രകാശിനെ കൈവിട്ടതിലെ എതിർപ്പ് യുഡിഎഫ് പാളയത്തിലെ വോട്ടുകൾ ചോർത്തിയാൽ അത് ഗുണം ചെയ്യുക ഇടതിന് ആകും. കഴിഞ്ഞ 23  കൊല്ലവും അടൂർ പ്രകാശിനെ നഖശിഖാന്തം ആക്രമിച്ച സിപിഎം ഇത്തവണ അടൂർ പ്രകാശിനെ അധികം ഉപദ്രവിച്ചിരുന്നില്ല.

അടൂർ പ്രകാശിനെ കൈ വിട്ടതിലെ എതിർപ്പ് ഇടത് അനുകൂല വോട്ടായി മാറുമെന്ന പ്രതീക്ഷയായിരുന്നു പിന്നിൽ. ഇടത് അനുകൂല തരംഗം ഉണ്ടായിരുന്ന മണ്ഡലത്തിലെ വോട്ടുകൾക്കൊപ്പം അടൂർ പ്രകാശിനെ തുണച്ച ഈഴവ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയും എൽഡിഎഫ് പുലർത്തുന്നു. അത് കൊണ്ടു തന്നെ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ എൽ‍ഡിഎഫ് സാധ്യതാ കൽപ്പിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനം കോന്നിയ്ക്ക് ആകുന്നു.

അടൂർ പ്രകാശിനെ വെട്ടിയതിലൂടെ യുഡിഎഫ് വോട്ടുകൾ ചോർന്നാൽ അത് കോൺഗ്രസിന് വലിയ തിരിച്ചടിയാകും. പാലക്ക് പിന്നാലെ എൽഡിഎഫിന് എടുത്തുകാട്ടാൻ മറ്റൊരു ആയുധം നൽകലാകും അത്. എന്തായാലും ഈ സാധ്യതകളെല്ലാം പരിഗണിച്ചാൽ കോന്നിയിലേത്  ഫോട്ടോ ഫിനിഷ് എന്ന സംശയമില്ലാതെ തന്നെ പറയാം. കാരണങ്ങൾ ഇങ്ങനെ ഒക്കെ ചുരുക്കാം.

1 .ഇടത് ശക്തി കേന്ദ്രങ്ങളിൽ കനത്ത പോളിംഗ്

2. ഈഴവ വോട്ട് കൂടുതലുള്ള മേഖലകളിൽ നീണ്ട നിര

3 .ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് ബിജെപിയുടെ വേറിട്ട പ്രചാരണം

4 .ശരിദൂരത്തിൽ വിശ്വസിച്ച് യുഡിഎഫ്

5 .ബിജെപി പിടിക്കുന്ന ഓർത്തഡോക്സ് വോട്ട്

6 .അടൂർ പ്രകാശിന്റെ അസാന്നിധ്യം മറികടക്കാൻ യുഡിഎഫ്  നടത്തിയ നീക്കങ്ങൾ

ആദ്യമണിക്കൂറിൽ മഴ സാരമായി ബാധിച്ച കോന്നിയിലെ പോളിംഗ് ബൂത്തുകളിൽ പിന്നീട് കണ്ട ആവേശം ആർക്ക് അനുകൂലമാകും? കാടിളക്കിയുള്ള പ്രചാരണത്തിൽ ജനമനസ് മാറി ചിന്തിച്ചോ? മുന്നണിയിലെ പടലപിണക്കങ്ങൾ വിധിയെഴുത്തിനെ സ്വാധീനിച്ചോ? ജയം നേടുന്നത് വിശ്വാസമോ, വികസനമോ? കാത്തിരിക്കാം ഇരുപത്തിനാല് എന്ന ജനവിധി ദിനത്തിനായി...
 

click me!