
കോഴിക്കോട്: സംസ്ഥാന ബിജെപിക്ക് നാണക്കേടായി വീണ്ടും ഫണ്ട് വിവാദം.പേരാമ്പ്രയിലെ ബിജെപി യോഗത്തിനിടെ ഫണ്ട് പിരിവിനെ ചൊല്ലിയുള്ള കയ്യാങ്കളിയില്‍ പ്രതികരണവുമായി പമ്പുടമ പ്രജീഷ് പാലേരി രംഗത്ത് .ഭീഷണിപെടുത്തിയാണ് ബിജെപി നേതാക്കൾ പണം വാങ്ങിയതെന്ന അദ്ദേഹം പറഞ്ഞു.പണം നൽകിയില്ലെങ്കിൽ പമ്പിന്‍റെ നിർമാണം തടയുമെന്നായിരുന്നു ഭീഷണി .ബി ജെ പി പ്രവർത്തകനായിട്ടും തന്നോട് പണം വാങ്ങി. സ്വന്തം ആവശ്യങ്ങൾക്കാണ് നേതാക്കൾ പണം വാങ്ങിയത് .പല ബി ജെ പി പ്രവർത്തകർക്കും ഇതേ അനുഭവമുണ്ട് .1.10ലക്ഷം രൂപ ബിജെപി പേരാമ്പ്ര മണ്ഡലം ഭാരവാഹികൾക്ക് നൽകി.ഒന്നര ലക്ഷം രൂപ കൂടി നൽകാത്തതിനാൽ നിർമാണ പ്രവർത്തികൾ തടഞ്ഞു.ആർ എസ് എസ് നു പരാതി നൽകിയതിനെ തുടർന്നാണ് പണി തുടരാൻ പറ്റിയത്.പമ്പ് തുടങ്ങാൻ എല്ലാ രേഖകളും കിട്ടിയതാണ്.സംഭവത്തിൽ ബി ജെ പി കേന്ദ്ര നേതാക്കൾക്കും പോലീസിനും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്രയിലെ ബി ജെ പി യോഗത്തിനിടെയുണ്ടായ കയ്യാങ്കളിക്ക് കാരണമായ സംഭവത്തിൽ അന്വേഷണം നടത്താൻ ബിജെപി സമിതിയെ നിയോഗിച്ചു. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാനാണ് സമിതി. ഇന്നലെ ഉണ്ടായ പ്രശ്നത്തെ കുറിച്ചും സമിതി പരിശോധിക്കും. അതേസമയം ഇന്നലെ ബിജെപി യോഗത്തിൽ കയ്യാങ്കളി നടന്നിട്ടില്ലെന്നും യോഗത്തിൽ പങ്കെടുക്കേണ്ടാത്ത ആളുകൾ വന്നപ്പോൾ തിരിച്ചയക്കുക മാത്രമാണ് ചെയ്തതെന്നും ബി ജെ പി നേതൃത്വം പറയുന്നു
.മുന്‍ ബിജെപി നേതാവും ആര്‍ എസ് എസ് പ്രവര്‍ത്തകനുമാണ് പാലേരി സ്വദേശി പ്രജീഷ്. ഇദ്ദേഹത്തിന്റെ പെട്രോള്‍ പമ്പ് നിര്‍മ്മാണത്തിനായി മണ്ണ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉണ്ടായിരുന്നു. ഇത് പരിഹരിക്കാമെന്ന് പറഞ്ഞ് ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്‍റും ചില ഭാരവാഹികളും ചേര്‍ന്ന് 1.10 ലക്ഷം രൂപ പ്രജീഷിന്റെ പക്കൽ നിന്നും വാങ്ങിയെന്നാണ് ആരോപണം. ഇതിന് ശേഷം ഒരു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് നേതാക്കള്‍ സമീപിച്ചെങ്കിലും പ്രജീഷ് പണം നൽകിയില്ലെന്ന് പറയുന്നു. ഇതോടെ നേതാക്കൾ ഇടപെട്ട് പെട്രോള്‍ പമ്പ് നിര്‍മ്മാണം തടഞ്ഞു. നേതാക്കള്‍ കുറ്റ്യാടിയിലെ തന്റെ പെട്രോള്‍ പമ്പിലെത്തി പണം വാങ്ങുന്ന ദൃശ്യങ്ങൾ പ്രജീഷ് പുറത്തുവിട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam