
മലപ്പുറം: സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തെ സ്വാഗതം ചെയ്ത് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍.പാർട്ടിക്ക് സംഭാവന ചെയ്യാൻ കഴിയുന്ന ആളാണ് സുരേഷ് ഗോപി .അദ്ദേഹത്തിന്റെ സേവനം കേരളത്തിൽ കൂടുതൽ വേണം.കേന്ദ്രവും സംസ്ഥാനവും കൂട്ടായി ആണ് തീരുമാനം എടുക്കുന്നത്.പുനസംഘടനയില്‍ നേതാക്കളെ ഒഴിവാക്കുന്നതും ചേർക്കുന്നതും പാർട്ടിയുടെ സമിതിയാണ്.ആരെയെങ്കിലും ഒഴിവാക്കുന്നതും കൂട്ടി ചേർക്കുന്നതും നേതൃത്വത്തിന്‍റെ ആശയ വിനിമയത്തിന് ശേഷമാണെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
പതിവ് നടപടികള്‍ മറികടന്നാണ് സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രെട്ടറിമാരും മാത്രം കോർ കമ്മിറ്റിയിൽ വരുന്നതായിരുന്നു പാര്‍ട്ടിയിലെ പതിവ് രീതി. താരത്തെ ഉള്‍പ്പെടുത്തിയത് കേന്ദ്ര നിർദേശ പ്രകാരമാണ്. പലപ്പോഴും പാര്‍ട്ടി ചുമതലയേറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴും തന്‍റെ തൊഴില്‍ അഭിനയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു സുരേഷ് ഗോപി.താരത്തെ മുന്‍ നിര്‍ത്തി കേരളത്തില്‍ കരുത്ത് കൂട്ടണമെന്നുള്ളത് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ ഏറെ നാളായുള്ള ആഗ്രഹമാണ്. അതിന് തടസം നിന്നിരുന്നത് ഇത്രയും കാലം അദ്ദേഹം തന്നെയായിരുന്നു. സിനിമയില്‍ തിരക്കാണെന്ന് പറഞ്ഞു കൊണ്ട് സുരേഷ് ഗോപി ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍, നിര്‍ബന്ധമായും സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടണമെന്നുള്ള നിര്‍ദേശം കേന്ദ്രം നല്‍കുകയായിരുന്നു.
കോര്‍ കമ്മിറ്റി അംഗം എന്ന നിലയില്‍ ഔദ്യോഗികമായി സുരേഷ് ഗോപിക്ക് വലിയ ചുമതലയാണ് ഇപ്പോള്‍ പാര്‍ട്ടി നല്‍കിയിട്ടുള്ളത്. പാര്‍ട്ടിയുടെ നിര്‍ണായക യോഗങ്ങളില്‍ ഉള്‍പ്പെടെ താരത്തിന് ഇനി പങ്കെടുക്കേണ്ടി വരും. സംസ്ഥാനത്ത് ജയ സാധ്യതയുള്ള ആറ് ലോക്സഭ മണ്ഡലങ്ങളിൽ ഉടൻ പ്രവർത്തനം ശക്തമാക്കാനാണ് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത്.