
കോഴിക്കോട്: അരിവില വിര്‍ദ്ധനയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സർക്കാർ ഉറങ്ങുകയാണോ ഉറക്കം നടിക്കുകയാണോ? ദിവസവും അരി വില കൂടുന്നു. ഇരട്ടി വിലയിലേക്ക് വന്നു. ഒന്നും രണ്ടും രൂപ കൂടിയപ്പോൾ കോൺഗ്രസ് സമരത്തിന് വന്നില്ല. ഇപ്പോൾ വില ഇരട്ടിയോളം കൂടിയിട്ടും സർക്കാർ വിപണിയിൽ ഇടപെട്ടില്ല . ഇതാണ് സമരം തുടങ്ങാൻ കാരണം. അരിവില കൂടിയാൽ മറ്റ് അവശ്യസാധനങ്ങളുടേയും വില കൂടും. സപ്ലൈകോ 10 ശതമാനം പേർക്ക് മാത്രം പ്രയോജനം ലഭിക്കുന്ന സ്ഥാപനമാണ്.
വിലവർദ്ധനവിൽ സർക്കാർ എന്ത് ചെയ്തു? ഉറങ്ങുകയാണ് സർക്കാർ.ബന്ധപ്പെട്ട മന്ത്രിമാരെ വിളിച്ച് ഒരു യോഗം പോലും മുഖ്യമന്ത്രി വിളിച്ചില്ല. കൊയ്തെടുത്ത നെല്ല് പാടത്ത് കിടന്ന് നശിക്കുന്നു നെല്ല് കർഷകർ ദുരിതത്തിലാണ് . അതിനും നടപടിയില്ല. നാളികേരത്തിന്റെ വിലയിടിവിലും സർക്കാരിടപെടലില്ല. സംഭരണം മുടങ്ങി.നാണ്യവിള വിലയിടിഞ്ഞു.
പൊലീസിനെ ഭരിക്കുന്നത് സിപിഎം നേതാക്കളെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.. മെഡിക്കൽ കോളേജ് സെക്യൂരിറ്റിയെ ഡിവൈെെഫ്ഐക്കാര്‍ ആക്രമിച്ചു.കോഴിക്കോട് കമ്മീഷണറെ ജില്ല സെക്രട്ടറി ഭീഷണിപ്പെടുത്തി. ജില്ല സെക്രട്ടറി സാമന്ത രാജാവാണോയെന്നും വി ഡി സതീശൻ ചോദിച്ചു.
ജയ അരി ഉടനെ കിട്ടില്ല; സ്റ്റോക്കില്ലെന്ന് ആന്ധ്ര ഭക്ഷ്യമന്ത്രി, കൃഷിയിറക്കി സംഭരിച്ച് അരിയെത്തിക്കും
കേരളത്തിന്‍റെ ആവശ്യത്തിനുള്ള ജയ അരി ആന്ധ്രയിൽ നിന്ന് എത്താൻ വൈകും. ഇടനിലക്കാരെ ഒഴിവാക്കി മറ്റ് അരി ഇനങ്ങളും അവശ്യ വസ്തുക്കളും അടിയന്തരമായി എത്തിക്കാൻ ആന്ധ്ര സര്‍ക്കാരുമായി കേരളം ധാരണയിലെത്തി. കടുത്ത വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ആന്ധ്ര ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവുവുമായി മന്ത്രി ജി ആര്‍ അനിൽ ചര്‍ച്ച നടത്തിയത്.
പ്രതിമാസം 3840 മെട്രിക്ക് ടൺ ജയ അരി കേരളത്തിന് വേണം. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം കിലോക്ക് കൂടിയത് 25 രൂപയാണ്. ആന്ധ്രയിൽ ആവശ്യത്തിന് ജയ അരി സ്റ്റോക്കില്ല. കേരളത്തിന്റെ ആവശ്യം കര്‍ഷകരെ ധരിപ്പിച്ച് കൃഷി ഇറക്കി സര്‍ക്കാര്‍ മേഖലയിൽ സംഭരിച്ച് ഗാതഗതത്തിന് മാത്രം തുക ഈടാക്കി കേരളത്തിലെത്തിക്കാനാണ് തീരുമാനം. ചുരുങ്ങിയത് നാല് മാസം പിടിക്കും. അതേസമയം, സുലേഖ അടക്കം മറ്റ് അരി ഇനങ്ങളും മുളകും പയറും പരിപ്പും അടക്കം അവശ്യ സാധനങ്ങളും ഇടനിലക്കാരെ ഒഴിവാക്കി എത്തിക്കാന്‍ ധാരണയായി.