നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കാനാണ് ആഗ്രഹമെന്നും ഭീഷണിയുണ്ടായാൽ ഭയപ്പെടാതെ നേരിടുമെന്നും സി സി മുകുന്ദൻ. സിപിഐ തള്ളിയ മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.
തൃശ്ശൂർ: നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കാനാണ് ആഗ്രഹമെന്നും ദീഷണിയുണ്ടായാൽ ഭയപ്പെടാതെ നേരിടുമെന്നും സി സി മുകുന്ദൻ എംഎൽഎ. അതേസമയം, മുകുന്ദനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സിപിഐ തള്ളിയ മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.
സ്വതന്ത്രനായി മത്സരിക്കാനാണ് ആഗ്രഹമെന്ന് സി സി മുകുന്ദൻ ഏഷ്യാനെറ്റ് ന്യൂസിലെ നമസ്തേ കേരളത്തിൽ വ്യക്തമാക്കി. ഭീഷണി ഉണ്ടായാൽ ഭയപ്പെടാതെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പാർട്ടി നടപടി ഉണ്ടായാൽ ചില കാര്യങ്ങൾ തുറന്നു പറയുമെന്നും തനിക്കൊപ്പം കോൺഗ്രസ് നേതൃത്വം ഉണ്ടാകുമെന്ന് അറിയിച്ചിട്ടുള്ളതായും മുകുന്ദൻ പറഞ്ഞു. അതേസമയം, സിപിഐ തള്ളിയ സി സി മുകുന്ദനെ വേണ്ട എന്ന നിലപാടിലാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം. മുകുന്ദൻ സിപിഐ തള്ളിയ സ്ക്രാപ് ആണെന്നും അവർ പറഞ്ഞു.
സ്ക്രാപ്പ് പരാമർശത്തിൽ താൻ ഉപയോഗമുള്ള ആളാണോ ഉപയോഗശൂന്യമായ ആളാണോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം തെളിയുമെന്ന് സി സി മുകുന്ദൻ പറഞ്ഞു. ആരെങ്കിലും വിവരമില്ലാതെ പറയുന്നതിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഗീതാ ഗോപിയുടെത് പെയ്മെന്റ് സീറ്റ് ആണെന്നും അദ്ദേഹം ആവർത്തിച്ചു. പാർട്ടി ആവശ്യപ്പെട്ട പണം പിരിച്ചു കൊടുക്കാനുള്ള ശേഷി തനിക്കില്ല. പത്തുകൊല്ലം എംഎൽഎ ആയിരുന്നശേഷം പാർട്ടിയും മണ്ഡലവും തള്ളിക്കളഞ്ഞയാളെയാണ് വീണ്ടും മത്സരിപ്പിക്കുന്നത്. അവർക്ക് വലിയ സ്പോൺസർമാർ ഉണ്ട്. പാർട്ടി പുറത്താക്കും എന്ന ഉത്തമ ബോധ്യം തനിക്കുണ്ടെന്നും എനിക്കൊപ്പം നിൽക്കുന്നവരെ നേരത്തെ തന്നെ പുറത്താക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
നാട്ടികയിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഗുരുതര ആരോപണം ഉന്നയിച്ച ശേഷം എംഎൽഎ സിസി മുകുന്ദൻ പാർട്ടി പദവികൾ രാജിവെച്ചിരുന്നു. മുകുന്ദനെതിരായ നടപടി തുടർനടപടി ഇന്ന് ചേരുന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവും സമിതിയും തീരുമാനിക്കും.

