
കൊച്ചി:സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്നാവർത്തിച്ച് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ കൃത്യമായ നിലപാടും നടപടിയുമെടുക്കണം. പണിമുടക്കുന്നവർക്ക് ശമ്പളം നൽകുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.കഴിഞ്ഞ വർഷം സംയുക്ത ട്രേഡ് യൂണയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിൽഉണ്ടായിരുന്നത്. പണിമുടക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
പണിമുടക്കുന്നവർക്ക് ശമ്പളത്തിന് അർഹതയില്ല. പണിമുടക്കുന്നവർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്നതും ശരിയില്ല. ഭരണകൂടം അങ്ങനെ ചെയ്യുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ചീഫ് ജസ്റ്റീസ് എസ് മണികുമാർ, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിലുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടിയെടുക്കണം. സര്‍വ്വീസ് ചട്ടത്തിലെ റൂള്‍ 86 പ്രകാരം പണിമുടക്ക് നിയമവിരുദ്ധമാണ്. പണിമുടക്കിയ സർക്കാർ ജീവനക്കാർക്ക് അന്നേദിവസത്തെ ശമ്പളം അനുവദിച്ചതും കോടതി നേരത്തെ പരാമർശിച്ചിരുന്നു. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരണിക്കണമെന്ന് സർക്കാരിനോട് നിർദേശിച്ചാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. തിരുവനന്തപുരം സ്വദേശിയായ ചന്ദ്രചൂഡൻ യരായിരുന്നു 48 പണിക്കൂർ പണിമുടക്കിനെതിരെ കോടതിയെ സമീപിച്ചത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam