
പാലക്കാട്: പാലക്കാട്ടെ കൊമ്പൻ ഏഴാമനെ പിടിക്കുന്നതിൻ്റെ ഭാഗമായുള്ള വയനാട്ടിൽ നിന്നെത്തിയ ദൗത്യസംഘത്തിൻ്റെ തയ്യാറെടുപ്പുകൾ തുടങ്ങി. പിടി സെവൻറെ സഞ്ചാരപാത ആവർത്തിച്ച് നിരീക്ഷിച്ചാകും തുടർ പദ്ധതികൾ ആവിഷ്കരിക്കുക. കൂടുണ്ടാക്കുനുള്ള ഒരുക്കങ്ങളും ഇന്ന് തുടങ്ങും. കൊമ്പൻ ഏഴാമനെ പിടിക്കാൻ ഒരുക്കം
ധോണിയിലും പരിസരത്തും ഇടവേളകളില്ലാതെ വിലസുകയും ജനങ്ങളെ വിരട്ടുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന പിടി സെവൻ കൊമ്പന് അധികം വൈകാതെ പിടിവീഴും എന്നുറപ്പായി കഴിഞ്ഞു. വയനാട്ടിൽ നിന്നുമെത്തിയ ദൗത്യസംഘം ആനയുടെ പോക്കുവരവ് കൃത്യമായി നിരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. ഏഴാം കൊമ്പനെ വരച്ച വരയിൽ നിർത്താനായി വയനാട്ടിൽ നിന്നുമെത്തിച്ച കുങ്കിയാനകൾ വിക്രമും ഭരതും യാത്രക്ഷീണം മാറി ഉഷാറായിട്ടുണ്ട്. ദൗത്യം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്.
അളന്നുമുറിച്ചെടുക്കുന്ന യൂക്കാലിപ്സ് മരം കൊണ്ടുള്ള കൂട് ആറ് നാൾ കൊണ്ടൊരുങ്ങും. സ്ഥലവും സമയവും ഒത്താൽ മയക്കുവെടിയുടെ ഉന്നം പിഴയ്ക്കില്ലെന്ന് പറയുന്നു ചീഫ് വെറ്റിനറി സർജനായ ഡോ.അരുൺ സക്കറിയ. വയനാട്ടിൽ നിന്നും എത്തിയ 26 അംഗ ദൗത്യസംഘത്തോടൊപ്പം പാലക്കാട്ടെ ദ്രുതകർമസേനയും കൂടി ചേർന്നാവും ഏഴാം കൊമ്പനെ കുരുക്കുക.
ധോണിയെ അടിക്ക വാഴുന്ന പിടി സെവനെ കൂടാതെ വേറെ ചില ആനകൾ കൂടി ഇടയ്ക്ക് കാടിറങ്ങുന്ന പതിവുണ്ട്. പിടി സെവൻ കൂട്ടിലായാൽ പിന്നെ മറ്റുള്ളവരുടെ വിളയാട്ടം അടങ്ങും എന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് കരുതുന്നത്. കൊമ്പനെ പിടികൂടുന്നതിന് മുൻപ് നാട്ടുകാർക്ക് വേണ്ട നിർദേശങ്ങളും വൈകാതെ നൽകും. എസിഎഫ് ബി.രഞ്ജിത്തിനാണ് ദൗത്യത്തിൻ്റെ ഏകോപന ചുമതല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam