ഇൻവെസ്റ്റ് കേരളയിലൂടെ ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം, നിക്ഷേപ ധാരണാപത്രം ഒപ്പിട്ടത് 374 കമ്പനികൾ 

Published : Feb 22, 2025, 05:26 PM ISTUpdated : Feb 22, 2025, 05:32 PM IST
ഇൻവെസ്റ്റ് കേരളയിലൂടെ ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം, നിക്ഷേപ ധാരണാപത്രം ഒപ്പിട്ടത് 374 കമ്പനികൾ 

Synopsis

24 ഐടി കമ്പനികൾ നിലവിലുള്ള സംരഭങ്ങൾ വികസിപ്പിക്കാൻ സന്നദ്ധത അറിയിച്ചു. ആകെ 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു 

കൊച്ചി : വമ്പൻ നിക്ഷേപ പ്രഖ്യാപനത്തോടെ ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. ഇതിനോടകം കേരളത്തിൽ പ്രവർത്തിക്കുന്നതുൾപ്പെടെ 374 കമ്പനികൾ നിക്ഷേപ താത്പര്യ കരാറിൽ ഒപ്പിട്ടു. ആകെ 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. 24 ഐടി കമ്പനികൾ നിലവിലുള്ള സംരഭങ്ങൾ വികസിപ്പിക്കാൻ സന്നദ്ധത അറിയിച്ചു.  

കേരളത്തിൽ നിക്ഷേപിക്കാൻ നിക്ഷേപകരിൽ ആത്മവിശ്വാസമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് പി രാജീവ് വ്യക്തമാക്കി. നിക്ഷേപ സൗഹൃദ ഐക്യ കേരളമായി നാട് മാറി. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായ കേരളത്തിൽ നിക്ഷേപങ്ങൾക്ക് ഹിഡൻ കോസ്റ്റ് ഇല്ല. വ്യവസായ മേഖലയുടെ ആവശ്യ പ്രകാരം വിദ്യാഭ്യാസ കോഴ്‌സുകളിൽ മാറ്റം വരുത്താം. കേരളത്തിന്റെ തൊഴിൽ സംസ്കാരം മാറി. കമ്പനികളുടെ നിക്ഷേപത്തിന് സമയമെടുക്കുമെന്നും രാജീവ് വ്യക്തമാക്കി. 

ഇന്‍വെസ്റ്റ് കേരളയിൽ 5000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്, '5 വർഷത്തിൽ 15000 പേർക്ക് തൊഴിലവസരം'

പുതിയ സ്ഥാപനങ്ങളുടെ പുതിയ പദ്ധതികളും നിലവിലുള്ള സ്ഥാപനങ്ങളുടെ വികസന പദ്ധതികളും ചേർത്താണ് ഒന്നര ലക്ഷം കോടിക്കപ്പുറമുള്ള സംരംഭ പ്രഖ്യാപനം വ്യവസായ മന്ത്രി നടത്തിയത്. നിലവിൽ പ്രവർത്തിക്കുന്ന 24 ഐടി കമ്പനികളുടെ പദ്ധതി വിപുലീകരണവും ഇതിൽപ്പെടും. അദാനി ഗ്രൂപ്പിന്റെ മുപ്പതിനായിരം കോടിയും ലുലു ഗ്രൂപ്പിൻറെയും ഷറഫ് ഗ്രൂപ്പിന്റെ 5000 കോടിയും ആസ്റ്റർ ഗ്രൂപ്പിന്റെ 850 കോടിയും ഉൾപ്പെടും. നിക്ഷേപവുമായി ബന്ധപ്പെട്ട അന്തിമധാരണയല്ല മറിച്ച് താൽപര്യപത്രമാണ് ഈ സ്ഥാപനങ്ങളുമായെല്ലാം ഒപ്പിട്ടിരിക്കുന്നത്. നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ മാത്രം ചേർത്താണ് അന്തിമ കണക്കെന്നാണ് മന്ത്രിയുടെ അവകാശവാദം. 

കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, മുസ്ലിം ലീഗ് നേതാവും മുൻ വ്യവസാന മന്ത്രിയുമായ പികെ കുഞ്ഞാലികുട്ടി എന്നിവർ സമാപന വേദിയിലെത്തി. വികസനത്തിന് വേണ്ടി കേന്ദ്രത്തിനും കേരളവും ഒരുമിച്ച് നിൽക്കാമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കേന്ദ്രം അനുവദിച്ച ഗെയിൽ, വിഴിഞ്ഞം, ഹൈപ്പർ ലൈൻ, ദേശീയ പാത വികസനം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കിയ കേരളത്തെ കേന്ദ്രമന്ത്രി അഭിനന്ദനിച്ചു. 


ഗ്ലോബല്‍ ഇൻവസ്റ്റേഴ്സ് മീറ്റിലെ നിക്ഷേപ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടത്

അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പ് 30,000 കോടിയുടെ നിക്ഷേപം നടത്തും

വിഴിഞ്ഞത്ത് 20,000 കോടിയുടെ അധിക നിക്ഷേപം നടത്തും 

ഇ-കൊമേഴ്സ് ഹബ് പദ്ധതിക്ക് 5000 കോടി

തിരുവനന്തപുരം വിമാനത്താവളത്തിന്  5000 കോടി

കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 

3000 കോടിയുടെ നിക്ഷേപം നടത്തും

ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ 

850 കോടി രൂപയുടെ നിക്ഷേപം നടത്തും

ലുലു ഗ്രൂപ്പ്

5000 കോടിയുടെ നിക്ഷേപം നടത്തും

ഐടി ടവർ ,ഗ്ലോബൽ സിറ്റി, ഫുഡ് പ്രൊസസിംഗ് പാർക്ക്

എന്നിവ പുതിയ സംരംഭങ്ങൾ

ഷറഫ് ഗ്രൂപ്പ്

ലോജിസ്റ്റിക്സ് രംഗത്ത് 5000 കോടിയുടെ നിക്ഷേപം

ബിപിസിഎൽ 

കൊച്ചിയില്‍ പോളി പ്രോപ്പിലിന്‍ യൂണിറ്റിന് 5000 കോടി

ജെയിൻ യൂണിവേഴ്സിറ്റി

ജെയിൻ യൂണിവേഴ്സിറ്റി 350 കോടിയുടെ നിക്ഷേപം. കോഴിക്കോട് ആസ്ഥാനമാക്കി പുതിയ ഗ്ലോബൽ യൂണിവേഴ്സിറ്റി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു