ബജറ്റിൽ പൊതുവിദ്യാഭ്യാസ മേഖലക്ക് 1032.62 കോടി രൂപ; എല്ലാ ജില്ലയിലും മോഡല്‍ സ്കൂള്‍, ഗ്രേഡിംഗ് സമ്പ്രദായം

By Web TeamFirst Published Feb 5, 2024, 1:33 PM IST
Highlights

അധ്യാപകർക്ക് ആറുമാസത്തിലൊരിക്കൽ റസിഡൻഷ്യൽ പരിശീലനം നൽകും. ഡിഡി, ഡി ഇ ഒ, എ ഇ ഒ, അധ്യാപകർ തുടങ്ങിയവരുടെ പെർഫോമൻസ് വിലയിരുത്തുകയും ചെയ്യും. 

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലക്ക് തിളക്കമേകി ധനമന്ത്രി കെ എൻ ബാല​ഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032.62 കോടി രൂപയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ 10 കോടി രൂപയും സ്കൂളുകൾ സാങ്കേതിക സൗഹൃദമാക്കാൻ 27.50 കോടി രൂപയും ബജറ്റിൽ വകയിരുത്തി. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ 5.15 കോടി രൂപ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് 14.80 കോടി രൂപ, സ്കൂളുകളുടെ ആധുനികവൽക്കരണത്തിന് 33 കോടി രൂപ എന്നിങ്ങനെയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 

എല്ലാ ജില്ലയിലും ഓരോ മോഡൽ സ്കൂൾ സജ്ജമാക്കും. സ്കൂളുകൾക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡിങ് സമ്പ്രദായം കൊണ്ടുവരും. കൂടാതെ അധ്യാപകർക്ക് ആറുമാസത്തിലൊരിക്കൽ റസിഡൻഷ്യൽ പരിശീലനം നൽകും. ഡിഡി, ഡി ഇ ഒ, എ ഇ ഒ, അധ്യാപകർ തുടങ്ങിയവരുടെ പെർഫോമൻസ് വിലയിരുത്തുകയും ചെയ്യും. 

ആധുനിക സാങ്കേതികവിദ്യകളെ മനസ്സിലാക്കാനുള്ള പദ്ധതികൾക്കായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതുപോലെ തെന്ന സ്കൂൾ സൗജന്യ യൂണിഫോം പദ്ധതിക്ക്  15.34 കോടി രൂപ വർദ്ധിപ്പിച്ച് 155.34 കോടി രൂപ ആക്കി മാറ്റി. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് സംരക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്കുള്ള പുതിയ പദ്ധതിക്കായി 50 കോടി രൂപയും കൈറ്റിന്റെ പ്രവർത്തനങ്ങൾക്കായി 38.50 കോടി രൂപയും ഹയർസെക്കൻഡറി വിദ്യാഭ്യാസ മേഖലയ്ക്ക് 75.20 കോടി രൂപയുമാണ് ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. 

വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയ്ക്ക് 13 കോടി രൂപ, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ, എസ് സി ഇ ആർ ടി യ്ക്ക് 21 കോടി രൂപ, എസ് എസ് കെയുടെ സംസ്ഥാന വിഹിതം 55 കോടി രൂപ, സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നുള്ള പദ്ധതിക്ക് 340 കോടി രൂപ, ഉച്ചഭക്ഷണ പദ്ധതിക്ക് ആകെ 382.14 കോടി രൂപ എന്നിങ്ങനെയാണ് പൊതുവിദ്യാഭ്യാസ മേഖലക്കായുളള ബജറ്റ് പ്രഖ്യാപനങ്ങൾ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!