
പത്തനംതിട്ട: കുടുംബത്തിന്റെ പ്രാരാബ്ദങ്ങൾ തീർക്കാൻ ചെയ്യാവുന്ന ജോലികളൊക്കെ ചെയ്ത് പത്തനംതിട്ട കലഞ്ഞൂരിലെ എട്ടാം ക്ലസുകാരൻ. കൂടൽ സ്വദേശിയായ അജുവാണ് രോഗിയായ അമ്മയ്ക്ക് താങ്ങായി, റബർ വെട്ടൽ മുതൽ കന്നുകാലിയെ വളർത്തൽ വരെ ചെയ്യുന്നത്. പതിമൂന്ന് വയസുകാരൻ സമ്പാദിക്കുന്ന പണം നിർധന കുടുംബത്തിന് വലിയ ആശ്വാസമാണ്.
അതിരാവിലെ അഞ്ചരക്ക് തുടങ്ങുന്നതാണ് അജുവിന്റെ അധ്വാനം. എഴുന്നേറ്റാൽ ഉടൻ തന്നെ ഹെഡ്‍ലൈറ്റും കത്തിയുമൊക്കെയായി റബർ തോട്ടത്തിലേക്ക് പോകും. കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യമുള്ള സ്ഥലത്താണ് ഇരുട്ടത്ത് ടോർച്ച് ലൈറ്റിന്റെ മാത്രം വെളിച്ചത്തിൽ റബർ വെട്ടുന്നത്. വെട്ടിയെടുത്ത കറ ഷീറ്റാക്കി കടയിലെത്തിക്കുന്നത് വരെയുള്ള എല്ലാ ജോലികളും അജു ഒറ്റയ്ക്ക് ചെയ്യുന്നതാണ്. റബറിന്റെ പണി തീർന്നാൽ ആടുകളുടെ കൂട്ടിലേക്കാണ് പിന്നീടുള്ള യാത്ര.
വീട് നിറയെ കോഴികളുമുണ്ട്. പിന്നെ മുയലും പോത്തുമുണ്ട്. വലിയൊരു കോഴി ഫാം ആണ് അജുവിന്റെ ലക്ഷ്യം. കളിച്ചു നടക്കേണ്ട പ്രായത്തിലെ വെറുമൊരു നേരംപോക്കല്ല അജുവിന്റേത്. ജീവിതപ്രതിസന്ധികളോടാണ് അജു പടവെട്ടുന്നത്. വിദേശത്ത് തയ്യൽ തൊഴിലാളിയാണ് അജുവിന്റെ അച്ഛൻ. കിട്ടുന്ന വരുമാനം മുഴുവൻ രോഗിയായ അമ്മയുടെ മരുന്നിന് ചെലവാകും.
നാട്ടിൽ സേവന പ്രവർത്തനങ്ങളിലും സജീവമാണ് അജു. ഡോക്ടർ ആകണമെന്നാണ് അജുവിന്റെ ആഗ്രഹം. ഈ ജോലികൾ മാത്രമല്ല, അജുവിന് ഒരു യുട്യൂബ് ചാനൽ കൂടിയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam