
കണ്ണൂർ : ഒരു വിഭാഗം മുതിർന്ന നേതാക്കളടക്കം വിമർശനമുന്നയിക്കുമ്പോൾ, ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റ പ്രമേയം. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താൻ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയം. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ നേതാക്കൾ തയ്യാറാകണം. പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവർ മാറ്റിനിർത്തപ്പെടുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അർഹിക്കുന്നു. നേതാക്കളുടെ 'അമ്മാവൻ സിൻഡ്രോം' മാറണമെന്നും പ്രമേയത്തിലുണ്ട്. മാടായിപ്പാറയിൽ നടക്കുന്ന ജില്ലാ നേതൃ ക്യാംപിലാണ് തരൂരിന് പിന്തുണ നൽകിയും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമർശിച്ചും യൂത്ത് കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചത്.
'പ്രളയത്തിൽ രക്ഷക്കെത്തിയവർക്കായി നമ്മൾ തിരിച്ച് എന്ത് ചെയ്തു? വിഴിഞ്ഞത്ത് സമവായം വേണം': തരൂർ
ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെ ശശി തരൂർ കേരളത്തിന്റ വടക്കൻ ജില്ലകളിൽ പര്യടനം ആരംഭിച്ചതാണ് സംസ്ഥാന നേതാക്കളെ ചൊടിപ്പിച്ചത്. സാമൂഹിക സാംസ്ക്കാരിക പ്രമുഖരെയും മത നേതാക്കളെയും സന്ദർശിച്ചും പൊതു പരിപാടികളിൽ പങ്കെടുത്തും നടത്തിയ പര്യടനത്തിനെതിരെ പ്രതിപക്ഷ നേതാവടക്കം രംഗത്തെത്തി. അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും മുൻകൂട്ടി അറിയിക്കാതെയാണ് തരൂർ പരിപാടികളിൽ പങ്കെടുക്കുന്നതെന്നുമായിരുന്നു നേതാക്കളുടെ വിമർശനം. ഇതോടെ ശശി തരൂർ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ നടത്തിപ്പിൽ നിന്നും കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് പിൻമാറി. എന്നാൽ ഒരു വിഭാഗം തരൂരിന് പിന്തുണ നൽകിയതോടെ തമ്മിലടിയിൽ പൊതുമധ്യത്തിൽ കോൺഗ്രസിന് മറുപടി നൽകേണ്ടി വന്നു. തരൂരുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്നങ്ങൾക്കെതിരെ മുസ്ലിം ലീഗും രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തൽക്കാലം പരിഹാരമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam