
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിന് വേണ്ടി സൂപ്പർഫാസ്റ്റ് ബസുകൾ എത്തിതുടങ്ങി.131 സൂപ്പർ ഫാസ്റ്റ് ബസുകളിൽ ആദ്യത്തേത് ബെംഗുളുരുവിൽ നിന്നും കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. മാർച്ച് 15 തീയതിയോട് കൂടി ബാക്കി മുഴുവൻ ബസുകളും എത്തും. ട്രയൽ റണ്ണും രജിസ്ട്രേഷൻ നടപടികളും പൂർത്തിയായ ശേഷം മാർച്ച്- ഏപ്രിൽ മാസങ്ങളിൽ ബഡ്ജറ്റ് ടൂറിസത്തിന് വേണ്ടിയാകും ഉപയോഗിക്കുക. അതിന് ശേഷം മേയ് പകുതിയോട് കൂടി സർവ്വീസുകൾ ആരംഭിക്കും. ഈ ബസുകൾ ഏത് റൂട്ടിൽ ഉപയോഗിക്കണം എന്ന് ഉൾപ്പെടെയുളളവയുടെ പഠനത്തിന് ശേഷമാകും തീരുമാനിക്കുക. ദീർഘദൂര സർവ്വീസുകൾക്കാകും ഉപയോഗിക്കുക.
അശോക് ലെയിലാന്റ് കമ്പനിയുടെ 12 മീറ്റർ നീളമുള്ള ഷാസിയിൽ ബംഗുളുരുവിലെ എസ്.എം കണ്ണപ്പ ( പ്രകാശ്) കമ്പനിയാണ് ബസിന്റെ ബോഡി നിർമിച്ചത്. നേരത്തെയുള്ള സൂപ്പർഫാസ്റ്റുകളിൽ 52 സീറ്റുകളായിരുന്നയിടത്ത് പുതിയ ബസിൽ 55 സീറ്റുകളാണ് ഉണ്ടാകുക. എയർ സസ്പെൻഷൻ ബസിൽ കൂടുതൽ സ്ഥല സൗകര്യവും ലഭ്യമാണ്. പരസ്യം പ്രദർശിപ്പിക്കുന്നതിന് 32 ഇഞ്ച് ടിവിയും യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി ബസിന് അകത്ത് 360 ഡിഗ്രി ക്യാമറയും മുൻഭാഗത്ത് ഡാഷ് ബോർഡിലും പിറക് വശത്ത് ക്യാമറയും ഒരുക്കിയിട്ടുണ്ട്. പുറത്ത് നിൽക്കുന്ന യാത്രക്കാർക്ക് ഉൾപ്പെടെ കേൾക്കുന്ന രീതിയിൽ അനൗൻസ്മെന്റ് സംവിധാനവും നിലവിലുണ്ട്.
ബിഎസ് 6 ശ്രേണിയിൽ ഉള്ള ഈ ബസുകളിൽ സുഖപ്രദമായ സീറ്റ്, എമർജൻസി വാതിൽ, ജിപിഎസ് സംവിധാനം, ഓരോ സീറ്റിലും മൊബൈൽ ചാർജിംഗ് പോയിന്‍റുകള്‍, സീറ്റുകളുടെ പിൻവശത്ത് പരസ്യം പതിയ്ക്കാനുള്ള സൗകര്യം എന്നിവയ്ക്കൊപ്പം ട്യൂബ് ലൈസ് ടയറുകളും ബസിന്‍റെ പ്രത്യേകതയാണ്. ബസ്സുകളുടെ സാങ്കേതികമായ പ്രവർത്തനങ്ങൾ ഓൺലൈനായി നിരീക്ഷിയ്ക്കുന്നതിനുള്ള സംവിധാനവും ബസുകളിൽ ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam