
തിരുവനന്തപുരം: തലസ്ഥാനത്ത് തല ചായ്ക്കാൻ ഇടമില്ലാതെ അലഞ്ഞ് സംസ്ഥാനത്തെ 19 എംഎൽഎമാർ. പമ്പ ബ്ലോക്ക് കെട്ടിടം പൊളിച്ചതോടെയാണ് പ്രതിസന്ധിയിലായത്. എംഎൽഎമാർക്ക് പകരം താമസ സ്ഥലം കണ്ടെത്താൻ പരസ്യം നൽകിയിരിക്കുകയാണ് നിയമസഭാ സെക്രട്ടറിയേറ്റ്.
ബലക്ഷയത്തെ തുടർന്നാണ് 50 വർഷത്തോളം പഴക്കമുള്ള എംഎൽഎ ഹോസ്റ്റലിന്റെ പമ്പ ബ്ലോക്ക് ഇടിച്ചു നിരത്തിയത്. 11 നിലയിൽ പകരം കെട്ടിടം നിർമ്മിക്കും. ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാന്‍ രണ്ടര വർഷമെങ്കിലും കാക്കണം. പമ്പ ബ്ലോക്ക് കെട്ടിടം ഇടിച്ചതിന് പിന്നാലെ മറ്റൊരു ഫ്ലാറ്റ് കണ്ടെത്തിയെങ്കിലും കഷ്ടകാലം പിന്നാലെയെത്തി.
കരമന - മേലറന്നൂർ റോഡിലുള്ള സ്വകാര്യ ഫ്ലാറ്റിലാണ് എംഎൽഎമാർക്ക് പകരം താമസ സൗകര്യം ഒരുക്കിയിരുന്നത്. എംഎൽഎമാർ ഇവിടെ താമസം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളിൽ റെയിൽവേ മേൽപ്പാലത്തിന്റെ പണി തുടങ്ങി. ഇതിനായി ഈ ഫ്ലാറ്റ് കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയ ഇടിച്ചു. ഇതോടെ എംഎഎൽമാർക്ക് ഇവിടെ നിന്നു കുടിയിറങ്ങേണ്ടിവന്നു. പിന്നീട് എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിന് മുകളിൽ ഷെഡ് ഒരുക്കി താത്കാലിക താമസ സൗകര്യം നിയമസഭാ സെക്രട്ടേറിയേറ്റ് ഒരുക്കി. ഇവിടെ കാണാൻ എത്തുന്ന ഒരാൾക്ക് കസേരയിട്ടു കൊടുക്കാൻ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്.
ഇതിനെല്ലാം ഒടുവിലാണ് എം എൽ എമാർക്ക് ഫ്ലാറ്റ് തേടിയുള്ള പരസ്യം. ചെറിയ ഡിമാന്റുകളാണ്. നിയമസഭയിൽ നിന്നും എട്ടുകിലോ മീറ്ററിനുള്ളിൽ, നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന കെട്ടിടം വേണം. കുറഞ്ഞ വാടകയെങ്കിൽ ഉത്തമം. സൗകര്യങ്ങളുള്ളതായിരിക്കണം. എന്നാലും എംഎൽഎമാർക്ക് വേണ്ടിയെന്നു പറഞ്ഞാലും ഫ്ലാറ്റ് വാടകക്കു നൽകാൻ പലർക്കും മടിയാണെന്നത് പ്രശ്നമാണ്. നിരന്തരമായി സന്ദർശകരെത്തുന്നത് മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടാകുമെന്നാണ് ഫ്ലാറ്റുടമകള്‍ പറയുന്നത്.