
തിരുവനന്തപുരം: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളിലായി താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിനെച്ചൊല്ലി വിവാദം. അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി സ്വീകരിക്കുന്നതിന് ഓരോ അപേക്ഷക്കും സര്‍വീസ് ചാര്‍ജ്ജും സ്കാന്‍ ചെയ്യുന്നതിനും പ്രിന്‍റ് ചെയ്യുന്നതിനും ഫീസും ഏര്‍പ്പെടുത്തിയതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.അക്ഷയ ഡയറക്ടറുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. അദാലത്തിലേക്ക് അക്ഷയകേന്ദ്രം വഴി പരാതിക്ക് 20 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. പരാതി സ്കാന്‍ ചെയ്യുന്നതിന് പേജ് ഒന്നിന് 3 രൂപയും പ്രിന്‍റ് ചെയ്യുന്നതിന് പേജ് ഒന്നിന് 3 രൂപയും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
താലൂക്ക് തല അദാലത്തുകളിലേക്കായി പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രചാരണം ശക്തമാക്കും.മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആൻറണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ജില്ലയിലെ ജനപ്രതിനിധികളുടെ അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിൽ മെയ് 2 മുതൽ 11 വരെ നടക്കുന്ന അദാലത്തിലേക്ക് പൊതുജനങ്ങൾക്ക് പരാതികൾ നൽകാൻ ഏപ്രിൽ 15 വരെയാണ് അവസരം. ആകെ 1447 പരാതികളാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്. കൂടുതൽ പരാതികൾ സ്വീകരിക്കുന്നതിന് പൊതുജനങ്ങൾക്കിടയിൽ തദ്ദേശസ്ഥാപനങ്ങൾ വഴി പ്രചാരണം ശക്തമാക്കണമെന്ന് മന്ത്രിമാർ നിർദ്ദേശിച്ചു.
പഞ്ചായത്ത്, ബ്ലോക്ക്, കോർപ്പറേഷൻ തലങ്ങളിൽ മൈക്ക് അനൗൺസ്മെൻറ് കളിലൂടെ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുക, എല്ലാ വാർഡുകളിലും അദാലത്തിന്റെ പ്രചാരണ ബോർഡുകൾ സ്ഥാപിക്കുക, കുടുംബശ്രീ യൂണിറ്റുകൾ വഴി കൂടുതൽ പ്രചാരണം നടത്തുക തുടങ്ങിയ നിർദേശങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ജനപ്രതിനിധികളോടായി പങ്കുവെച്ചു. അദാലത്ത് തീയതികൾക്ക് മുൻപായി താലൂക്ക് തല സംഘാടക സമിതികൾ വീണ്ടും യോഗം ചേരും. ഇതുവരെ ലഭിച്ച പരാതികളിൽ ഭൂമിയുമായി ബന്ധപ്പെട്ടവയാണ് കൂടുതൽ- 525. ക്ഷേമ പദ്ധതികളിൽ 229, കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് 122, റേഷൻ കാർഡുമായി ബന്ധപ്പെട്ട് 116 എന്നിങ്ങനെയാണ് മറ്റു പരാതികൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam