
ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി.കെ.ശശികലയുടെ 300 കോടിയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ഷെൽ കമ്പനികളുടെ പേരിൽ പോയസ് ഗാർഡനിൽ ഉൾപ്പടെ വാങ്ങിയ 65 ആസ്തികളാണ് പൂർണമായി പിടിച്ചെടുത്തത്. ശശികലയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നതിനിടയിലാണ് ആദായ നികുതി വകുപ്പ് നടപടി. ശശികലയുടെ രാഷ്ട്രീയ പ്രവേശനം തടയാനുള്ള നീക്കമെന്നും കോടതിയെ സമീപിക്കുമെന്നും മന്നാർഗുഡി കുടുംബം വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ഫെബ്രുവരിയോടെ ജയിൽ മോചനത്തിന് കളമൊരുങ്ങന്നതിനിടയിലാണ് ശശികലയുടെ 300 കോടിയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടു കെട്ടിയത്. വേദനിലയത്തിനു സമീപം ശശികല പണിയുന്ന ബംഗ്ലാവ്, ചെന്നൈയിൽ ഉൾപ്പടെയുള്ള 200 ഏക്കറോളം ഭൂമി അടക്കം 65 ആസ്തികൾ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്.
വേദനിലയം സർക്കാർ ഏറ്റെടുത്തതോടെ ബെംഗ്ലൂരു ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ പോയസ് ഗാർഡനിലെ ഈ പുതിയ ബംഗ്ലാവിൽ താമസിക്കാനായിരുന്നു ശശികലയുടെ പദ്ധതി. ഹൈദരാബാദിൽ രജിസ്റ്റർചെയ്ത ശ്രീ ഹരിചന്ദന എസ്റ്റേറ്റ്‌സ് എന്ന ഷെൽ കമ്പനിയുടെ പേരിലാണ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിരുന്നത്. 2003-2005 കാലയളവിൽ 200 ഏക്കർ ഭൂമി ഈ കമ്പനിയുടെ പേരിൽ വാങ്ങിയിരുന്നു.
കാളിയപെരുമാൾ, ശിവകുമാർ എന്നീ വ്യാജപേരുകളാണ് ഉടമകളായി കാണിച്ചിരുന്നത്. ജാസ് സിനിമാസ്, മിഡാസ് ഗോൾഡൻ ഡിസ്റ്റിലറീസ് എന്നിവയുടെ പേരിൽ ബിനാമി ഇടപാടുകൾ നടന്നു. ജയിലിൽ കഴിയുമ്പോഴും നോട്ട് റദ്ദാക്കൽ കാലയളവിൽ 1600 കോടിയിലേറെ രൂപയുടെ അനധികൃത ഇടപാടാണ് ശശികല നടത്തിയത്.
എന്നാൽ ശശികലയുടെ രാഷ്ട്രീയ പ്രവേശനം ഭയപ്പെടുന്ന ഇപിഎസ് ഒപി എസ് നേതൃത്വമാണ് നടപടിക്ക് പിന്നില്ലെന്ന് മന്നാർഗുഡി കുടുംബം ആരോപിച്ചു. ജനപിന്തുണ നഷ്ടമായതിൻ്റെ ഭയമാണ് പാർട്ടിക്കെന്നും കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നും കുടുംബം അവകാശപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam