നാഗര്‍കോവില്‍-മംഗളൂരു റൂട്ടിൽ പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് എക്സ്പ്രസ് സർവീസ് മലബാർ മേഖലയെ അവഗണിച്ചുവെന്ന വിമർശനം ശക്തം. തെക്കൻ കേരളത്തിൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചപ്പോൾ കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ സ്റ്റോപ്പുകൾ കുറച്ചത് പ്രതിഷേധത്തിന് കാരണം
മലപ്പുറം: നാഗര്‍കോവില്‍ - മംഗളൂരു സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ആഴ്ചയിൽ രണ്ട് സർവീസ് നടത്തുന്ന അമൃത് ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചപ്പോൾ മലബാറിനെ അവഗണിച്ചുവെന്ന പ്രചാരണം ശക്തം. കൊല്ലം-കോട്ടയം നഗരങ്ങൾക്കിടയിലെ സ്റ്റോപ്പുകളും കണ്ണൂർ-കാസർകോട് സ്റ്റേഷനുകൾക്കിടയിൽ സ്റ്റോപ്പില്ലാത്തതുമാണ് വിമർശനം ഉയരാനുള്ള പ്രധാന കാരണം. മംഗലാപുരത്ത് നിന്ന് രാവിലെ പുറപ്പെടുന്ന ട്രെയിനിന് മംഗലാപുരത്തിനും 150 കിലോമീറ്ററോളം അകലെയുള്ള കണ്ണൂർ റെയിൽവെ സ്റ്റേഷനും ഇടയിൽ കാസർകോട് മാത്രമാണ് സ്റ്റോപ്പ്. അതേസമയം കൊല്ലത്തിനും കോട്ടയത്തിനുമിടയിലെ 93 കിലോമീറ്റർ ദൂരത്തിൽ കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്. ഇതാണ് വടക്കൻ കേരളത്തെ അവഗണിച്ചെന്ന പ്രചാരണം ഫെയ്സ്ബുക്കിൽ ശക്തമാകാൻ കാരണം.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായാണ് ട്രെയിനിൻ്റെ 12 സ്റ്റോപ്പുകളും. വടക്കൻ കേരളത്തിൽ കണ്ണൂരിൽ മാത്രമാണ് 2 സ്റ്റോപ്പുകൾ. വടക്കൻ ജില്ലകളിൽ കണ്ണൂരിലൊഴികെ ഓരോ സ്റ്റോപ്പ് മാത്രമേ അനുവദിച്ചുള്ളൂ. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മാത്രം സർവീസ് ക്രമീകരിച്ചതും വിമർശനത്തിന് കാരണമാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുമായിരുന്നു എന്നാണ് യാത്രക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ആഴ്ചയില്‍ ഒരു ദിവസമെന്നത് മാറ്റി കുറഞ്ഞത് നാല് ദിവസമെങ്കിലും സര്‍വീസ് നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
തമിഴ്‌നാട് അതിർത്തി നഗരമായ നാഗർകോവിലിൽ നിന്ന് സർവീസ് തുടങ്ങി കേരളത്തിലൂടെ സഞ്ചരിച്ച കർണാടകയിലെ മംഗലാപുരത്തെത്തുന്ന ഈ ട്രെയിൻ മൂന്ന് സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. ചൊവ്വാഴ്ചകളില്‍ പകല്‍ 11.40-ന് പുറപ്പെടുന്ന ട്രെയിൻ ബുധനാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് മംഗലാപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെത്തുക. യാത്ര പൂർത്തിയാക്കാൻ എടുക്കുന്ന സമയം 17 മണിക്കൂർ 20 മിനിറ്റ്. കേരളത്തിനകത്ത് തിരുവനന്തപുരത്ത് നിന്ന് 1.15 ന് യാത്ര തിരിക്കുന്ന ട്രെയിൻ കാസർകോട് എത്തുന്നത് പുലർച്ചെ 1.55 നാണ്. അതായത് 12 മണിക്കൂർ 40 മിനിറ്റ്. മംഗലാപുരത്ത് നിന്ന് രാവിലെ 8 മണിക്ക് പുറപ്പെട്ട് അതേ ദിവസം രാത്രി 10.05 ന് ട്രെയിൻ നാഗർകോവിലിൽ എത്തും. സർവീസുകളുടെ ഭൂരിഭാഗം സമയവും പകലാണ്. സാധാരണക്കാരെ ഉദ്ദേശിച്ചുള്ള ട്രെയിനായതിനാൽ എസി കോച്ച് ഒഴിവാക്കിയിട്ടുണ്ട്. ചൂടുള്ള സമയത്ത് യാത്ര സുഖകരമാകുമോയെന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നു.
ആരെയും അവഗണിച്ചില്ലെന്ന് റെയിൽവെ
അതേസമയം ആരെയും അവഗണിച്ചിട്ടില്ലെന്നാണ് ദക്ഷണ റെയിൽവെ വക്താവ് ഷെബി കെ ലാൽ പ്രതികരിച്ചത്. 'ലഭ്യമായ സമയത്ത് മാത്രമേ പുതിയ ട്രെയിൻ ഓടിക്കാൻ പറ്റൂ. അല്ലെങ്കിൽ മറ്റ് ട്രെയിനുകളുടെ സർവീസുകളെ ഇത് ബാധിക്കും. അത് ഒഴിവാക്കണ്ടി വന്നാൽ ജനം അതിനും പരാതി പറയും. റെയിൽവെക്ക് ഇതിൽ രാഷ്ട്രീയമോ ഏതെങ്കിലും പ്രദേശത്തോട് അവഗണനയോ ഇല്ല. സ്റ്റോപ്പുകൾ മറ്റ് ട്രെയിനുകളുടെ സമയക്രമവുമായി കൂട്ടിയിടിക്കാത്ത വിധം നിശ്ചയിച്ചതാണ്. അല്ലെങ്കിൽ സർവീസുകൾ താളം തെറ്റും, യാത്രക്കാർ വലിയ തോതിൽ ബുദ്ധിമുട്ടും. യാത്രക്കാരുടെ ഡിമാൻ്റ് അനുസരിച്ച് ട്രെയിനിന് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുമെന്നും അദ്ദേഹം വ്യക്ചമാക്കി.


