
തൃശൂർ: തൃശൂര്‍ നാട്ടികയില്‍ തടികയറ്റിവന്ന ലോറി ഉറങ്ങിക്കിടന്നവര്‍ക്കു മുകളിലേക്ക് നിയന്ത്രണം വിട്ടു പാഞ്ഞു കയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ആറുപേര്‍ക്ക് പരിക്കേറ്റു. ലൈസന്‍സില്ലാത്ത ക്ലീനര്‍ മദ്യപിച്ച് വണ്ടിയോടിച്ചാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിര മനപൂര്‍വ്വമായ നരഹത്യാ കുറ്റം ചുമത്തി കേസെടുത്തു.
പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നും പെരുമ്പാവൂരിലേക്ക് തടികയറ്റിവന്ന ലോറിയാണ് നാട്ടിക തൃപ്രയാര്‍ ദേശീയ പാതയില്‍ നിര്‍മ്മാണം നടക്കുകയായിരുന്ന റോഡിലേക്ക് ഡിവൈഡര്‍ തകര്‍ത്തു കയറിയത്. പാലക്കാട് ഗോവിന്ദാപുരം സ്വദേശികളായ പതിനൊന്നംഗ സംഘമായിരുന്നു റോഡില്‍ കിടന്നുറങ്ങിയത്. ദേശീയ പാതയില്‍ വഴി തിരിയുന്നതിനുള്ള ഡിവൈഡര്‍ വച്ചിരുന്നു. ഇതു തകര്‍ത്ത് അമ്പത് മീറ്ററോളം കടന്നാണ് റോഡില്‍ കിടന്നുറങ്ങുന്ന പതിനൊന്നംഗ സംഘത്തിന് മുകളിലേക്ക് ലോറി ഇടിച്ചു കയറിയത്.
അപകടം നടന്നതിന് പിന്നാലെ ലോറി മുന്നോട്ടെടുത്ത് രക്ഷപ്പെടാന്‍ നോക്കി. സര്‍വ്വീസ് റോഡിലൂടെ എടുത്തെങ്കിലും വഴി അവസാനിച്ചതിനാല്‍ മുന്നോട്ട് പോകാനായില്ല. അപ്പോഴേക്കും പിന്നാലെ ഓടിയെത്തിയ നാട്ടുകാര്‍ ലോറിയിലുണ്ടായിരുന്നവരെ പിടികൂടി. ലോറിയുടെ ക്ലീനര്‍ അലക്സായിരുന്നു വണ്ടി ഓടിച്ചിരുന്നത്. ഡ്രൈവര്‍ ജോസും വണ്ടിയിലുണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സംഘം മാഹിയില്‍ വച്ച് മദ്യപിച്ചു. മലപ്പുറത്തുവച്ചാണ് ഡ്രൈവര്‍ ക്ലീനര്‍ക്ക് വണ്ടി കൈമാറിയത്.
നാട്ടുകാരും ആക്ട്സ് പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാളിയപ്പന്‍, നാഗമ്മ, ബംഗാരി, നാലു വയസ്സുകാരന്‍ ജീവന്‍, ഒരുവയസ്സുകാരന്‍ വിശ്വ എന്നിവരാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജാന്‍സിയുടെ നില അതീവ ഗുരുതരമാണ്. ദേവര്‍ധനന്‍, ചിത്ര, വിജയ്, ശിവാനി എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. വാഹനത്തിന്‍റെ പെര്‍മിറ്റ് റദ്ദാക്കിയതായി ഗതാഗത മന്ത്രി അറിയിച്ചു. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപൂര്‍വ്വമായ നരഹത്യക്ക് കേസെടുത്തു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam