
തൃശൂർ: ഇരിങ്ങാലക്കുട കാട്ടൂരിൽ രണ്ട് യുവാക്കളെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ. കാട്ടൂർ സ്വദേശികളായ എടക്കാട്ടുപറമ്പിൽ ടിൻ്റു എന്ന പ്രജിൽ (38), പാച്ചാംപ്പിള്ളി വീട്ടിൽ സികേഷ് (27), എടക്കാട്ടുപറമ്പിൽ അശ്വന്ത് (26 ) എടത്തിരുത്തി സ്വദേശി ബിയ്യാടത്ത് വീട്ടിൽ അരുൺകുമാർ (30 ) എടക്കാട്ടുപറമ്പിൽ ദിനക്ക് (22) എന്നിവരെയാണ് ശിവപുരയിലെ ഫാമിനുള്ളിൽ നിന്ന് പിടികൂടിയത്. 5 ദിവസമായി ഇവിടെ ഒളിവിൽ കഴിയുന്നതിനിടെ പൊലീസ് സംഘം സാഹസികമായി ഇവിടെ എത്തി പിടികൂടുകയായിരുന്നു.
ഇക്കഴിഞ്ഞ 13 ന് കാട്ടൂർ പെഞ്ഞനം എസ്.എൻ.ഡി.പി പള്ളിവേട്ട നഗറിൽ രാത്രി 11 മണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം. തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ പൊഞ്ഞനം സ്വദേശി വാഴപ്പുരയ്ക്കൽ സനൂപ്( 26), കാട്ടൂർ വലക്കഴ സ്വദേശി പറയം വളപ്പിൽ യാസിൻ (25) എന്നിവരെ പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സനൂപിനും , യാസിനും സാരമായി പരുക്കേറ്റിരുന്നു.
വന്യമൃഗങ്ങളുള്ള സ്ഥലത്താണ് പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്നത്. കനത്ത മഴയെ അവഗണിച്ച് ഏറെ സാഹസപ്പെട്ടാണ് പോലീസ് സംഘം പ്രതികൾ താമസിക്കുന്ന കെട്ടിടത്തിനുള്ളിലെത്തിയത്.
സിഖേഷ് കാട്ടൂർ പൊലീസ് സ്റ്റേഷനിൽ വധശ്രമ കേസിലെ പ്രതിയാണ്. പ്രജിലും അരുൺകുമാറും, അശ്വന്തും മറ്റ് കേസുകളിലും പ്രതികളാണ്. വെള്ളിയാഴ്ച സന്ധ്യയോയോടെ കർണ്ണാടകയിലെ ഗുണ്ടൽപേട്ടിനടുത്ത് ശിവപുരയിലെ ഒരു ഫാമിൽ ഒളിച്ചു കഴിയുന്നിടത്തു നിന്നാണ് പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.
തൃശൂർ റൂറൽ എസ്.പി. ബി. കൃഷ്ണകുമാർ, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്,കാട്ടൂർ ഇൻസ്പെക്ടർ ഇ.ആർ.ബൈജു, സീനിയർ സി.പി.ഒ മാരായ സി.ജി ധനേഷ്, ഇ.എസ്.ജീവൻ, സിപിഒ കെ.എസ്.ഉമേഷ്, മുസ്തഫ ഷൗക്കർ, അജീഷ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.