വാഴപ്പിണ്ടിയുമായി യൂത്ത് കോൺ​ഗ്രസ് നേതാക്കൾ, കസ്റ്റഡിയിലെടുത്ത് പൊലീസ്

By Web TeamFirst Published Mar 24, 2023, 7:00 PM IST
Highlights

കാട്ടാക്കടയിലെ അഞ്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെയാണ് പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തത്.

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ പ്രതിഷേധിക്കാൻ വാഴപ്പിണ്ടിയുമായി എത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കടയിലെ അഞ്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെയാണ് പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തത്. മന്ത്രി മുഹമ്മദ് റിയാസിന് എതിരായ പ്രതിഷേധം കണക്കിലെടുത്താണ് തടങ്കൽ. പ്രതിഷേധിക്കാൻ വാഴപ്പിണ്ടിയുമായാണ് ഇവർ എത്തിയത്. നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ വാഴപ്പിണ്ടി പരാമർശം നടത്തിയതിനെ തുടർന്നാണ് കോൺ​ഗ്രസ് റിയാസിനെതിരെ രം​ഗത്തെത്തിയത്. തുടർന്ന് മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതാണ് റിയാസെന്ന് പ്രതിപക്ഷ നേതാവും തിരിച്ചടിച്ചു. 

അതിനിടെ, ഫാരിസ് അബൂബക്കർ വിവാദത്തില്‍ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ് രം​ഗത്തെത്തി. തനിക്ക് പുതിയ ഒരു അമ്മാവനെ കൂടി കിട്ടിയെന്നായിരുന്നു റിയാസിന്‍റെ പരിഹാസം. ഇതുവരെ ഫോണിൽ പോലും സംസാരിക്കാത്തയാളാണ് ഫാരിസ് അബൂബക്കറെന്നും ആരോപണം ഉന്നയിക്കാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഫാരിസ് അബൂബക്കർ ബന്ധുവെന്ന ആരോപണത്തിനായിയിരുന്നും മുഹമ്മദ് റിയാസിന്റെ മറുപടി. മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും പി സി ജോർജ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 

അതേസമയം, ഫാരിസ് അബുബക്കറിനെതിരെ ഇൻകം ടാക്സ് റെയ്ഡിന് പിന്നാലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. കൊച്ചിയിലടക്കം ഭൂമി വാങ്ങിക്കൂട്ടാൻ വൻ തോതിൽ കളളപ്പണ ഇടപാട് നടത്തി എന്ന വിവരത്തെത്തുടർന്നാണിത്. നികുതി വെട്ടിച്ച് കോടിക്കണക്കിന് രൂപയുടെ ഭൂമി ഇടപാടുകൾ നടത്തിയതും വിദേശത്തുവെച്ചടക്കം പണം കൈമാറ്റം നടത്തിയതുമാണ് ഇൻകം ടാക്സ് അന്വേഷിക്കുന്നത്. ഈ ഇടപാടുകളിലെ കളളപ്പണം സംബന്ധിച്ചാണ് എൻഫോഴ്സ്മെന്‍റ് പരിശോധന. 

'പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ദേശീയപാതയുടെ വികസനത്തിന് പണം അനുവദിച്ച നിതിൻ ഗഡ്കരിക്ക് പ്രത്യേക നന്ദി'

കൊച്ചിയിലടക്കം ഇടനിലക്കാരെ ഉപയോഗിച്ച് ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് ആക്ഷേപം, ഇതിനായി കടലാസ് കമ്പനികൾ ഉണ്ടാക്കിയോ എന്നും കേന്ദ്ര ഏജൻസികൾ പരിശോധിച്ചു. ഇപ്പോൾ വിദേശത്തുളള ഫാരിസ് അബൂബക്കറിനോട് ഈയാഴ്ച തന്നെ ചെന്നൈയിലെത്താൻ ഇൻകം ടാക്സ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദായനികുതി വകുപ്പിന്‍റെ പരിശോധനയിൽ കിട്ടിയ വിവരങ്ങൾ കൂടി ചേർത്താകും എൻഫോഴ്സ്മെന്‍റ് അന്വേഷണം. കേരളത്തിലേതടക്കം പല പ്രമുഖരുടെയും ബിനാമി കള്ളപ്പണം ഈ ഭൂമിയിടപാടുകളിൽ ഉണ്ടോയെന്നും എൻഫോഴ്സ്മെന്‍റ് പരിശോധിക്കും.

click me!