
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കിലോ സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നും മസ്ക്കറ്റിൽ നിന്നും എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷാക്കിര്‍, ഇബ്രാഹിം ബാദുഷ, തലശ്ശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനു എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 70 ലക്ഷം രൂപ വിലമതിക്കുന്നു ഒന്നര കിലോഗ്രാം സ്വർണ്ണമാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. കളിപ്പാട്ടത്തിലും ലോക്കറിലും കമ്പിളിയിലും ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസി. കമ്മീഷണര്‍ ടി.എം. മുഹമ്മദ് ഫായിസിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
കുഴമ്പ് രൂപത്തിലാക്കി സ്വർണ്ണക്കടത്ത്, നെടുമ്പാശേരിയിൽ യാത്രക്കാരൻ അറസ്റ്റിൽ
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ ദേഹത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കുഴമ്പ് രൂപത്തിൽ ഒളിപ്പിച്ച് വിദേശത്ത് നിന്നും കടത്തിയ 1162 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നും വന്ന മലപ്പുറം എടപ്പാൾ സ്വദേശിയെ കസ്റ്റംസ് പിടികൂടി.
മോഷണം ശീലം, ലക്ഷ്യം വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ജ്വല്ലറികൾ; ഒടുവിൽ യുവതി കുടുങ്ങി
മൂന്നാർ: അത്യാവശ്യം സാമ്പത്തിക ഭദ്രതയുണ്ടായിട്ടും യുവതി മോഷ്ടിക്കുന്നത് ശീലം കൊണ്ടാണെന്ന് പൊലീസ്. കഴിഞ്ഞ ദിവസം ജ്വല്ലറിയിൽ മോഷണം നടത്തിയ കോയമ്പത്തൂർ സ്വദേശി രേഷ്മയാണ് മൂന്നാറിയിൽ പിടിയിലായത്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പതിവായി സന്ദര്‍ശിക്കുന്ന യുവതി അവിടെയെത്തി ഏതെങ്കിലും ജ്വല്ലറിയിൽ കയറി മോഷ്ടിക്കുന്നത് ശീലമായിരുന്നു. കൊടൈക്കനാലില്‍ നിന്നും മൂന്നാറില്‍ എത്തിയ വിനോദസഞ്ചാര യാത്രാ സംഘത്തിലെ അംഗമായ യുവതി ആഭരണങ്ങള്‍ വാങ്ങുന്നതിനിടയില്‍ വിദഗ്ദമായാണ് രണ്ടു ലക്ഷത്തോളം വില മതിക്കുന്ന ആഭരണം മുക്കിയത്.
വൈകിട്ട് മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടതെങ്കിലും രണ്ടു ദിവസത്തിനു ശേഷമാണ് കടയുടമ പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കാന്‍ വൈകിയത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി. മൂന്നാര്‍ പൊലീസ് സ്‌റ്റേഷനിലെ നിരീക്ഷണ ക്യാമറകളില്‍ നിന്നും നടത്തിയ പരിശോധനയിലാണ് യുവതിക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. മൂന്നാര്‍ ടൗണില്‍ നിന്നും യുവതി ടെമ്പോയില്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ട് വാഹനത്തെക്കുറിച്ചും വിശദവിവരങ്ങളും ശേഖരിച്ചു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും പുൊലീസും സഹകരിച്ചതോടെ പ്രതിയെ വലിയ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടാനായി.
കഴിഞ്ഞ ശനിയാഴ്ച പകല്‍ 10.30 ഓടെ മലേഷ്യയില്‍ ജോലി ചെയ്യുകയാണെന്ന് സ്വയം പരിചയപ്പെടുത്തി കടയിലെത്തിയ കോയമ്പത്തൂര്‍ സ്വദേശിനിയായ രേഷ്മ 80000 രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തതിനു ശേഷം പണം നല്‍കി ബില്‍ കൈപ്പറ്റി. തുടര്‍ന്ന് 36 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകള്‍ എടുത്ത് മാറ്റി വയ്ക്കാന്‍ ഉടമയോട് ആവശ്യപ്പെട്ടു. വൈകീട്ട് അഞ്ചോടെ ഭര്‍ത്താവിനെയും കൂട്ടി വരാമെന്ന് പറഞ്ഞ് കടയില്‍ നിന്നുമിറങ്ങി. എന്നാല്‍ ഇവര്‍ കടയിലെത്തിയില്ല. രാത്രി 7 30 ഓടെ പതിവ് പോലെ ആഭരണങ്ങളുടെ സ്റ്റോക്ക് എടുത്തപ്പോഴാണ് 36 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകള്‍ കുറവ് വന്നത് കണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam