
ഇടുക്കി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അറുപത്തിയാറുകാരന് 81 വർഷം കഠിന തടവും രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. കഞ്ഞിക്കുഴി കൈതപ്പാറ സ്വദേശി ജോർജിനെയാണ് ഇടുക്കി അതിവേഗ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. മൂന്നാം ക്ലാസ് മുതല്‍ ഇയാൾ പെണ്‍കുട്ടിയെ ശാരീരികമായി ദുരുപയോഗം ചെയ്തതായി കോടതി വിചാരണയിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് പോക്സോ കേസിൽ ഏറ്റവും ദൈർഘ്യമേറിയ തടവ് ശിക്ഷ ലഭിച്ച പ്രതിയായ ജോർജ് മാറിയത്.
2020 ഇടുക്കിയിലെ കഞ്ഞിക്കുഴി സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒക്‌ടോബർ ആറിന് ഇരയായ പെണ്കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പതിനഞ്ചുകാരി ഗർഭിണിയാണെന്ന് കണ്ടെത്തി.
തുടർന്ന് ആശുപത്രി അധികൃതർ കഞ്ഞിക്കുഴി പോലീസിനെ വിവരമറിയിച്ചു. പൊലീസ് പെണ്കുട്ടിയെ കൌണ്സിലിംഗിന് വിധേയമാക്കുകയും ഗർഭസ്ഥ ശിശുവിൻറെ സാംപിൾ ശേഖരിച്ച് തിരുവനന്തപുരം ഫോറൻസിക് ലാബോറട്ടറിയിൽ ഡിഎൻഎ പരിശോധന നടത്തി പ്രതി ജോർജ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
വിവിധ വകുപ്പുകളിലാണ് ജോർജിന് 81 വർഷം തടവ് ശിക്ഷ ജഡ്‌ജി ടി.ജി.വർഗീസ് വിധിച്ചത്. അതേസമയം പോക്‌സോ വകുപ്പ് പ്രകാരം ഉയർന്ന ശിക്ഷയായ 30 വർഷം തടവ് മാത്രം പ്രതി അനുഭവിച്ചാൽ മതിയാകും. പിഴത്തുക അടച്ചില്ലെങ്കിൽ വീണ്ടും തടവ് അനുഭവിക്കണം. പ്രതിയിൽ നിന്നും ഇടാക്കുന്ന പിഴത്തുകയ്‌ക്ക് പുറമെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി രണ്ടുലക്ഷം രൂപയും പെൺകുട്ടിയുടെ പുനരധിവാസത്തിന് നൽകാനും കോടതി ഉത്തരവിട്ടു. കേസിൽ 24 സാക്ഷികളാണ് ഉണ്ടായിരുന്നത്. 34 രേഖകളും നാലു തൊണ്ടിമുതലും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എസ് സനീഷ് ഹാജരായി.
തൃശ്ശൂർ: പോക്സോ കേസിൽ വിധി കേട്ട പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുട പോക്സോ കോടതിയിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. 48 വർഷം തടവുശിക്ഷ ലഭിച്ച പ്രതിയാണ് ശിക്ഷാ വിധിക്ക് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടിക സ്വദേശി ഗണേഷൻ (66) ആണ് ആത്മഹത്യ ചെയ്യാനായി കീടനാശിനി കഴിച്ചത്. ഇയാളെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് പോക്സോ കോടതി ശിക്ഷ വിധിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam