കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ടവര്‍ക്കായി നടത്തിവരുന്ന തിരച്ചിലില്‍ ഇന്ന് ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു.
തൃശ്ശൂര്‍: മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 89 ആയി. കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ടവര്‍ക്കായി നടത്തിവരുന്ന തിരച്ചിലില്‍ ഇന്ന് ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. സ്ത്രീയുടേതെന്ന് സംശയിക്കുന്ന ഭാഗികമായിട്ടുള്ള ഒരു മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയില്‍ 20 പേരുടെ മരണം സ്ഥിരീകരിച്ചു. എന്നാല്‍ 20 പേരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇനി 39 പേരെയാണ് കവളപ്പാറയില്‍ നിന്നും കണ്ടെത്തേണ്ടത്.
വയനാട് പുത്തുമലയിലും തുടർച്ചയായി അഞ്ചാം ദിവസം നടത്തുന്ന രക്ഷാപ്രവർത്തനം തുടരുകയാണ്. പുത്തുമലയില്‍ കണ്ടെത്താനുള്ളത് ഏഴുപേരെയാണ്. കഴിഞ്ഞ ദിവസത്തെ തിരച്ചിലിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.അനുകൂലമയ കാലാവസ്ഥ തെരച്ചിലിന് സഹായകരമാകുമെന്നാണ് രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ. കഴിഞ്ഞദിവസത്തില്‍ നിന്നും വ്യത്യസ്ഥമായി പന്ത്രണ്ടോളം ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് മണ്ണുമാന്തി രക്ഷാദൗത്യം നടത്തുന്നത്.
തൃശ്ശൂര്‍ വെങ്കിടങ്ങു കണ്ണോത്തില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. പുളിക്കല്‍ സ്വദേശി റസിയ ആണ് മരിച്ചത്. റസിയയുടെ കൂടെ വെള്ളത്തില്‍ വീണ കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി.