
കോതമംഗലം: എറണാകുളം കോതമംഗലത്തെ നാലംഗ കുടുംബത്തിലെ മൂത്ത കുട്ടി ഏഴു വയസുകാരി ഹന്ന മോളുടെ മൃതദേഹവും മൂവാറ്റുപുഴയാറില്‍ നിന്ന് കണ്ടെടുത്തു. ഇന്ന് രാവിലെയാണ് ഹന്ന മോളുടെ മൃതദേഹം ലഭിച്ചത്. പിറവം പുഴയിൽ നിന്നും പായിപ്ര സ്വദേശിനി വിജിയുടെയുെം രണ്ട് വയസുള്ള ആൺ കുഞ്ഞിൻ്റെയും മൃതദേഹം രണ്ട് ദിവസം മുൻപ് കണ്ടെത്തിയിരുന്നു. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ ഭർത്താവ് നാരായണന്‍റെ മൃതദേഹം മൂവാറ്റുപുഴയാറിൽ നിന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹന്ന മോളുടെ മൃതദേഹവും ലഭിച്ചത്. ചെറുവട്ടൂര്‍ എല്‍ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ഹന്ന ഒരാഴ്ചയായി സ്കൂളില്‍ എത്തിയിരുന്നില്ല. കുടംബം ഒന്നടങ്കം പുഴയിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ നിഗമനം. പിറവത്തെ എക്സൈസ് ഓഫിസിനടുത്തുളള കടവില്‍ നിന്നാണ് നാലംഗ കുടുംബം പുഴയിലേക്ക് ചാടിയതെന്നാണ് പൊലീസ് അനുമാനിക്കുന്നത്.
ഗുരുവായൂര്‍ കേന്ദ്രമായ സന്നദ്ധ സംഘടനയുടെ സഹായത്തോടെയായിരുന്നു അന്ധയായ വിജിയുടെയും കൂലിപ്പണിക്കാരനായ നാരായണന്‍റെയും വിവാഹം കുടുംബം നടത്തിയത്. പിന്നീട് ദീര്‍ഘകാലമായി ബന്ധുക്കളില്‍ നിന്ന് അകന്നായിരുന്നു ഇവരുടെ ജീവിതം. താമസിച്ചിരുന്ന വീടിന്‍റെ വാടക കൊടുക്കാന്‍ പോലുമാവാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബം. ദാരിദ്ര്യം സഹിക്കാനാവാതെ കഴിഞ്ഞയാഴ്ച, ഇവര്‍ കുഞ്ഞുങ്ങളുമായി കോതമംഗലം പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടിയിരുന്നു. കഷ്ടതയറിഞ്ഞ് സ്വന്തം കൈയിലെ പണം മുടക്കി അവർക്ക് വാടകവീടടക്കം ക്രമീകരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ കുടുംബത്തെ സഹായിക്കാന്‍ ഇടപെടല്‍ നടത്തിയതിനു പിന്നാലെയായിരുന്നു ഏവരെയും ഞെട്ടിച്ചു കൊണ്ടുളള കുടുംബത്തിന്‍റെ കടുംകൈ. ദാരിദ്ര്യത്തെ തുടര്‍ന്നുളള കൂട്ട ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam