
തൃശ്ശൂര്‍: ഇരുപത് കുപ്പി വ്യാജമദ്യവുമായി ഒരാളെ കൊടുങ്ങല്ലൂർ എക്സൈസ് സംഘം പിടികൂടി. പൊയ്യവടക്കേ പൂപ്പത്തി സ്വദേശി ശ്രീനിവാസൻ എന്നയാളെയാണ് കൊടുങ്ങല്ലൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തീരദേശ മേഖലയിൽ വ്യാജമദ്യം വ്യാപകമായി വിറ്റഴിക്കുന്നെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ എക്‌സൈസ് ഷാഡോ ടീം "ഓപ്പറേഷൻ ബ്ലാക്ക് " എന്ന പേരിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.
സ്പിരിറ്റിൽ കളർ കലർത്തി വേണ്ടത്ര രാസപരിശോധനകൾ ഒന്നുമില്ലാതെയാണ് ഇത്തരം വ്യാജമദ്യം ഉണ്ടാക്കുന്നത്. ശിവകാശിയിൽ കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് ബിവറേജസിന്‍റെ വ്യാജ ഹോളോഗ്രാം സ്റ്റിക്കറും മദ്യത്തിന്‍റെ വ്യാജ ലേബലും നിർമ്മിച്ചാണ് കുപ്പിയിൽ പതിക്കുന്നത്. പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.
വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘം എംഡിഎംഎയുമായി പിടിയിൽ
വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്ക് മരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. പ്രതികൾ പിടിയിലായത് എംഡിഎംഎ കൈവശം വെച്ച് ബൈക്കിൽ സഞ്ചരിക്കവെ. കിളിമാനൂർ സ്വദേശികളായ ഹരികൃഷ്ണൻ (22), സൂരജ് (22) എന്നിവരെയാണ് പിടികൂടിയത്. കിളിമാനൂർ ജംഗ്ഷന് സമീപം ശിൽപ ജംഗ്ഷനിൽ ബൈക്കിൽ വരവെയാണ് കിളിമാനൂർ എക്‌സൈസ് റെയിഞ്ച് സംഘം നൂറ് മില്ലിഗ്രാം എംഡിഎംഎയുമായി ഇരുവരെയും പിടികൂടുന്നത്.
കിളിമാനൂർ മേഖലയിലെ എഞ്ചിനീയറിംഗ് കോളേജ് അടക്കമുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന കിളിമാനൂർ കേന്ദ്രീകരിച്ചുളള സംഘത്തിലെ കണ്ണികൾ ആണ് അറസ്റ്റിലായ ഹരികൃഷ്ണനും, സൂരജും എന്ന് എക്സൈസ് സംഘം അറിയിച്ചു. എക്‌സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, പ്രിവന്റീവ് ഓഫീസർ ഷൈജു.എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെസീം.വൈ.ജെ., രതീഷ്.എം.ആർ., ഷെമീർ.എ.ആർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam