Latest Videos

തൃശ്ശൂരിലെ സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ്: കമ്പനി ഉടമയ്‍ക്കെതിരെ കൂട്ടപ്പരാതികള്‍, 18 കേസ്

By Web TeamFirst Published Jan 5, 2023, 9:55 PM IST
Highlights

തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം 11 ഉം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ 5 പരാതികളും എത്തി. നിക്ഷേപത്തിന് 48 % വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 

തൃശ്ശൂര്‍: തൃശ്ശൂരിലെ സേഫ് ആന്‍റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിൽ കമ്പനി ഉടമ പ്രവീൺ റാണയ്ക്ക് എതിരെ കൂടുതൽ കേസുകളെടുത്ത് പൊലീസ്. 18 കേസുകളാണ്  തൃശ്ശൂര്‍ പൊലീസ് എടുത്തത്. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം 11 കേസെടുത്തു. കഴിഞ്ഞ ദിവസം ഇവിടെ ഒരു കേസെടുത്തിരുന്നു. തൃശ്ശൂര്‍ വെസ്റ്റ് പൊലീസ്  5 പരാതികളിൽ കേസെടുത്തു. കുന്നംകുളത്ത് ഒന്നും. 48% വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഫ്രാഞ്ചൈസി ചേർക്കാമെന്നു പറഞ്ഞായിരുന്നു നിക്ഷേപം സ്വീകരിച്ചത്. ഒരു ലക്ഷം രൂപ മുതൽ ഇരുപത് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാർ. വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയേക്കും. പ്രവീൺ റാണയുടെ തട്ടിപ്പ് ഏഷ്യാനെറ്റ് ന്യൂസാണ് വാർത്താ പരമ്പരയിലൂടെ പുറത്തു കൊണ്ടുവന്നത്.

പീച്ചി സ്വദേശിനി ഹണി തോമസിന്‍റെ പരാതിയിലാണ് പ്രവീണ്‍ റാണയ്ക്ക് എതിരെ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് ആദ്യം കേസെടുത്തത്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം 2000 രൂപ പലിശ നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നായിരുന്നു പരാതി. തൃശ്ശൂര്‍ ആദം ബസാറില്‍ പ്രവര്‍ത്തിക്കുന്ന സേഫ് ആന്‍റ് സ്ട്രോങ്ങ് ബിസിനസ് കണ്‍സള്‍ട്ടന്‍സില്‍ ഫ്രാഞ്ചൈസിയായി പ്രവര്‍ത്തിക്കുന്നതിന് ഒരു ലക്ഷം രൂപ നിക്ഷേപം വാങ്ങി. പ്രതിമാസം രണ്ടായിരം രൂപ സ്റ്റൈപന്‍റ്, കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപം തിരികെ എന്നായിരുന്നു വാഗ്ദാനങ്ങളിലൊന്ന്. സ്റ്റൈപന്‍റ് കൈപ്പറ്റിയില്ലെങ്കില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ഒരു ലക്ഷത്തിന് പുറമെ രണ്ടര ലക്ഷം രൂപ കൂടി നല്‍കാമെന്നും പറഞ്ഞ് പറ്റിച്ചെന്നുമാണ് പരാതി. 


 

click me!