'മുല്ലപ്പള്ളിയെ ആക്രി പെറുക്കാന്‍ ക്ഷണിക്കുന്നു'; നാടിന് നല്ലത് ചെയ്യാന്‍ ശ്രമിക്കണമെന്ന് എ എ റഹീം

By Web TeamFirst Published Jun 20, 2020, 6:59 PM IST
Highlights

പാഴ് വാക്കുകൾ പറയുന്ന നേരം പാഴ്‌വസ്തുക്കൾ ശേഖരിച്ച് നാടിന് നല്ലത് ചെയ്യാൻ മുല്ലപ്പള്ളിയും കോൺഗ്രസ് നേതാക്കളും ശ്രമിക്കണം. വരാൻ പോകുന്ന ക്ഷാമം പരിഹരിക്കാൻ മുന്നിട്ട് ഇറങ്ങണം.

തിരുവനന്തപുരം: സിസ്റ്റർ ലിനിയുടെ കുടുംബത്തത്തെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കടന്നാക്രമിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. തങ്ങളോട് ഒപ്പം ആക്രി പെറുക്കാൻ മുല്ലപ്പള്ളിയെ ഡിവൈഎഫ്ഐ ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാടിന് നല്ലത് ചെയ്യാനാണ് മുല്ലപ്പള്ളി ഈ സമയത്ത് ശ്രമിക്കേണ്ടത്.

പാഴ് വാക്കുകൾ പറയുന്ന നേരം പാഴ്‌വസ്തുക്കൾ ശേഖരിച്ച് നാടിന് നല്ലത് ചെയ്യാൻ മുല്ലപ്പള്ളിയും കോൺഗ്രസ് നേതാക്കളും ശ്രമിക്കണം. വരാൻ പോകുന്ന ക്ഷാമം പരിഹരിക്കാൻ മുന്നിട്ടിറങ്ങണം. മുല്ലപ്പള്ളിയുടെ വാക്കുകൾ അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് ചേർന്നതല്ല. സിസ്റ്റർ ലിനിയുടെ കുടുംബത്തിന് ഒപ്പമാണ് ഡിവൈഎഫ്ഐയെന്നും അദ്ദേഹം പറഞ്ഞു. സജീഷിനെ ആക്രമിച്ച പ്രതികളെ പിടികൂടാൻ പൊലീസിനോട് ആവശ്യപ്പെടുന്നുവെന്നും റഹീം പറഞ്ഞു. 

ലിനിയുടെ ഭർത്താവ് സജീഷിന് എതിരായ സൈബർ ആക്രമണം മുല്ലപ്പള്ളിയുടെ അറിവോടെയാണ്. സജീഷ് നേരിടുന്നത് കോൺഗ്രസിന്റെ അസഹിഷ്ണുതയുടെ ഫലമാണ്. സിസ്റ്റർ ലിനി കേരളത്തിന്റെ മനസിൽ നിന്ന് മാഞ്ഞുപോകാത്ത മുഖമാണ്. ആരോഗ്യ പ്രവർത്തകരെ ലോകം ആദരിക്കുമ്പോൾ മുല്ലപ്പള്ളിയും കോൺഗ്രസും അവരെ ആക്രമിക്കുകയാണ്. ഇത് എഐസിസിയുടെ നിലപാട് ആണോ എന്ന് നേതാക്കൾ വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു.

അതേസമയം, ആരോഗ്യ മന്ത്രി കെ കെ ശൈലജക്ക് എതിരായ കൊവിഡ് റാണി പരാമർശത്തിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് വന്നു. പ്രസംഗത്തിൽ നിന്ന് ഒരു  ഭാഗം അടർത്തിയെടുത്തതാണെന്നാണ് മുല്ലപ്പള്ളിയുടെ ന്യായീകരണം. സർക്കാരിന്റെ അവകാശവാദത്തിൽ കഴമ്പില്ലെന്ന് പറയാനാണ് ശ്രമിച്ചതെന്നും നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ  വിജയത്തിന്  അവകാശികൾ ഡോക്ടർമാർ അടക്കം ആരോഗ്യ പ്രവര്‍ത്തകരാണെന്ന്  പറയാനാണ് ശ്രമിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വിശദീകരിച്ചു.  മരിച്ച ലിനിക്ക് മരണാനന്തര ബഹുമതി നൽകാൻ എംപിയെന്ന നിലയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.  നിപാ രോഗം വന്ന സമയത്ത്  എല്ലാ പ്രതിരോധ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകിയിട്ടുണ്ടെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു.

click me!