മദനിയുടെ ആരോഗ്യനില മോശം: വിചാരണ പൂർത്തിയാക്കാൻ കേരളം ഇടപെടണമെന്ന് പിഡിപി

By Web TeamFirst Published Sep 18, 2019, 10:00 PM IST
Highlights

പ്രമേഹരോഗം മൂർച്ഛിച്ചതിനെത്തുടർന്ന് പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിചാരണ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ കേരളസർക്കാർ ഇടപെടണമെന്ന് പിഡിപി. 

ബെംഗളുരു: പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ആരോഗ്യ നില മോശമാകുന്ന സാഹചര്യത്തിൽ ബെംഗളുരുവിലെ വിചാരണ നടപടികൾ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് പിഡിപി. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് മദനി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. മദനിയുടെ ആരോഗ്യം മോശമാണെന്നും ഇനിയും വിചാരണ നീട്ടരുതെന്നും പിഡിപി ആവശ്യപ്പെടുന്നു. 

വിചാരണ പൂർത്തിയാക്കുന്നതിൽ സുപ്രീം കോടതിയിൽ നൽകിയ ഉറപ്പ് കർണാടക സർക്കാർ ലംഘിച്ചെന്നും  നടപടികൾ നീളുന്നത് വിദഗ്‍ധ ചികിത്സ നേടാൻ തടസ്സമാകുന്നുവെന്നും  പിഡിപി നേതാക്കൾ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ഇടപെടൽ ആവശ്യപ്പെട്ട് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

1992-ൽ കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ സാമുദായിക സ്പർധ വളർത്തുന്ന പ്രസംഗത്തിന്‍റെ പേരിൽ 1998 മാർച്ച്‌ 31-ന്‌ കലൂരിലെ വസതിയിൽനിന്ന് മഅദനിയെ പോലീസ് അറസ്റ്റ്‌ ചെയ്തു. പിന്നീട് കണ്ണൂർ ജയിലിൽ അടച്ചു. 1998- ഏപ്രിലൽ കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് മദനിയെ തമിഴ് നാട് പൊലീസിന് കൈമാറി. ഒടുവിൽ 9 വർഷത്തെ വിചാരണ നടപടികൾ പൂർത്തിയായതിനെ തുടർന്ന് 2007 ഓഗസ്റ്റ് - 1 ന് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി മദനിയെ വിട്ടയച്ചു.

എന്നാൽ ബെംഗലുരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കർണാടക പോലീസ് 2010 ആഗസ്റ്റ്‌ 17-നു അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്തു. അന്ന് മുതലിന്നു വരെ ഈ കേസുമായി ബന്ധപ്പെട്ട് വിചാരണത്തടവുകാരനാണ് മദനി. 

click me!