1993 ഡിസംബറിൽ കോട്ടയത്ത് അഭയ കേസുമായി ബന്ധപ്പെട്ട പൊതുയോഗം നടക്കുന്നതിനിടയിൽ 'അഭയ കേസുമായി മുന്നോട്ടുപോയാൽ നിന്നെ ശരിയാക്കു'മെന്നും 'സഭയ്‌ക്കെതിരെ കളിച്ചവരാരും ഇന്നുവരെ രക്ഷപെട്ടിട്ടില്ല' എന്നും ഫാ. കോട്ടൂർ ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി
തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ തന്നെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് ആക്ഷന്‍ കൗൺസിൽ കൺവീനറും പ്രോസിക്യൂഷൻ സാക്ഷിയുമായ ജോമോൻ പുത്തൻപുരയ്‌ക്കലിന്‍റെ മൊഴി. തിരുവനന്തപുരം സിബിഐ കോടതിയിലാണ് മൊഴി നൽകിയത്. 1993 ഡിസംബറിൽ കോട്ടയത്ത് അഭയ കേസുമായി ബന്ധപ്പെട്ട പൊതുയോഗം നടക്കുന്നതിനിടയിൽ 'അഭയ കേസുമായി മുന്നോട്ടുപോയാൽ നിന്നെ ശരിയാക്കു'മെന്നും 'സഭയ്‌ക്കെതിരെ കളിച്ചവരാരും ഇന്നുവരെ രക്ഷപെട്ടിട്ടില്ല' എന്നും ഫാ. കോട്ടൂർ ഭീഷണിപ്പെടുത്തിയെന്നാണ് ജോമോൻ പുത്തൻപുരയ്‌ക്കൽ മൊഴി നൽകിയത്.
read more: അഭയ കേസ്; സിസ്റ്റർ പീഡനത്തിനിരയായിട്ടില്ലെന്ന് മുൻ ഫോറൻസിക് ഉദ്യോഗസ്ഥർ മൊഴി നൽകി
സിസ്റ്റർ അഭയ ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്ന് തിരുവനന്തപുരം ഫോറൻസിക് ലാബിലെ മുൻ കെമിക്കൽ എക്സാമിനർ ആർ ഗീതയും അനലിസ്റ്റ് ചിത്രയും കഴിഞ്ഞ ദിവസം തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകിയിരുന്നു. അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിൽ പുരുഷ ബീജത്തിന്‍റെ അംശം കണ്ടെത്തിയില്ലെന്നും ഇവർ കോടതിയിൽ മൊഴി നൽകി.
2009-ൽ കുറ്റപത്രം സമർപ്പിച്ച അഭയ കേസിൽ പത്ത് വർഷത്തിന് ശേഷമാണ് വിചാരണ നടക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നടപടികൾ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.