അഭയ കേസ്: 28 വർഷങ്ങള്‍ക്ക് ശേഷം നാളെ വിധി, സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും നിർണായകം

By Web TeamFirst Published Dec 21, 2020, 6:23 AM IST
Highlights

മൂന്നാം സാക്ഷി രാജുവിൻറെ മൊഴിയായിരുന്നു നിർണായകം. അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ കോണ്‍വെൻറിൽ മോഷണത്തിനായി കയറിയപ്പോള്‍ പ്രതികളെ കണ്ടിരുന്നുവെന്നാണ് രാജുവിൻറെ മൊഴി.

തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ കൊലപാതക കേസിന്റെ വിധി നാളെ പറയും. അഭയ കൊലപ്പെട്ട് 28 വർഷങ്ങള്‍ക്കു ശേഷമാണ് രാജ്യം തന്നെ ഒറ്റുനോക്കുന്ന നിർണായ വിധി തിരുവനന്തപുരം സിബിഐ കോടതി പറയുന്നത്. രഹസ്യമൊഴി നൽകിയ സാക്ഷിയുൾപ്പെടെ കൂറുമാറിയ കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിർണായകമാണ്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന എഴുതിത്തള്ളിയ സിസ്റ്റർ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സിബിഐയാണ്.  

1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെത്ത് കോണ്‍വെൻറിൻറെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സിബിഐ കേസ് ഏറ്റെടുത്തെങ്കിലും 16 വർഷങ്ങള്‍ക്കു ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഫാ. തോമസ് കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ നാർക്കോ അനാലസിസ്റ്റ് ടെസ്റ്റിൻറ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 

ആദ്യത്തെ മൂന്നു പ്രതികൾ തമ്മിലുള്ള ശാരീരിക ബന്ധം അഭയ കണ്ടതിനെത്തുടർന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സിബിഐ കേസ്. അഭയയുടെ ഇൻക്വസ്റ്റിൽ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അഗസ്റ്റിനെയും നാലാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. സിബിഐ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പേ അഗസ്റ്റിൻ ആത്മഹത്യ ചെയ്തു. തുടരന്വേഷണത്തിൽ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുൻ ഡിവൈഎസ്പി സാമുവലിന് പ്രതിയാക്കി. മുൻ ക്രൈം ബ്രാഞ്ച് എസ്പി കെടി മൈക്കിളിനെ സിബിഐ കോടതിയും പ്രതിചേർത്തു. സാമുവൽ മരിച്ചതിനാൽ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. ഫാ.ജോസ് പുതൃക്കയിലിൻറെയും കെടി.മൈക്കളിൻറെയും വിടുതൽ ഹർജി പരിഗണിച്ച് പ്രതിസ്ഥാനത്തുനിന്നും കോടതി ഒഴിവാക്കി.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസ്സപ്പെട്ടു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രീംകോടതിയെ വരെ സമീപിച്ചു. വിചാരണ തുടരാൻ സുപ്രീംകോടതി നിർദ്ദേശത്തതിനെ തുടർന്നാണ് തിരുവനന്തപുരം കോടതിയിൽ സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്. 49 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചു. ഇതിൽ രഹസ്യമൊഴി നൽകിയ സാക്ഷികൾ ഉൾപ്പെടെ 8 പേർ കൂറുമാറി. മൂന്നാം സാക്ഷി രാജുവിൻറെ മൊഴിയായിരുന്നു നിർണായകം. അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ കോണ്‍വെൻറിൽ മോഷണത്തിനായി കയറിയപ്പോള്‍ പ്രതികളെ കണ്ടിരുന്നുവെന്നാണ് രാജുവിന്റെ മൊഴി.

ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് സിബിഐ കോടതിയിൽ നിരത്തിയത്. കന്യകാത്വം തെളിയിക്കാൻ സിസ്റ്റർ സെഫി ശസ്ത്രക്രിയ നടത്തിയെന്നടക്കം ഫൊറൻസിക് ഡോക്ടർമാർ മൊഴി നൽകി. പ്രതിഭാഗത്തുനിന്നും സാക്ഷികളാരും ഉണ്ടായിരുന്നില്ല. ഈ മാസം 10 നാണ് കേസിൽ വാദം പൂർത്തിയായത്. സിബിഐ കോടതി ജ‍ഡ്ജി കെ.സനൽകുമാറാണ് വിധി പറയുന്നത്. നിർണായ വിധിവരുമ്പോൾ മകളുടെ നീതിക്കായി ആഗ്രഹിച്ച അഭയുടെ അച്ഛൻ ഐക്കരകുന്നേൽ തോമസ്, അമ്മ ലീലാമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല.

click me!