വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കർ, ആരോപണം തെളിയിക്കാൻ ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചു. തൻ്റെ ബ്രോഡ്കാസ്റ്റ് ലിസ്റ്റിലുള്ള 250 പേരിൽ 10 പേർക്കെങ്കിലും ഇത് അയച്ചതായി തെളിയിച്ചാൽ കുറ്റം ഏറ്റെടുക്കാമെന്നും അദ്ദേഹം കുറിച്ചു
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കർ പൊലീസിനും രാഷ്ട്രീയ എതിരാളികൾക്കും എതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്ത്. താൻ ഇരുനൂറോളം പേർക്ക് ഈ സ്ക്രീൻഷോട്ട് ബ്രോഡ്കാസ്റ്റ് ലിസ്റ്റ് വഴി അയച്ചു എന്ന ആരോപണം തെളിയിക്കാൻ ജിതിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. തൻ്റെ ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ കോൺഗ്രസുകാരും അവരുടെ മക്കളും അടക്കം ഇരുന്നൂറ്റമ്പതോളം പേരുണ്ടെന്നും, അതിൽ ഒരു പത്തുപേർക്കെങ്കിലും താൻ ഈ സ്ക്രീൻഷോട്ട് അയച്ചതായി കാണിച്ചുതരാൻ സാധിക്കുമോ എന്നും ജിതിൻ ചോദിച്ചു. കേസ് കോടതിയിൽ ആയതിനാലും പാർട്ടി നേതൃത്വം വിലക്കിയതിനാലും പലതും ഇപ്പോൾ പറയുന്നില്ലെന്നും, അങ്ങനെ തെളിയിച്ചാൽ കുറ്റം താൻ ചെയ്തതാണെന്ന് ഉറപ്പിക്കാമെന്നും ജിതിൻ ഫേസ്ബുക്കിൽ കുറിച്ചു.
ജിതിൻ ഭാസ്കറിന്‍റെ കുറിപ്പ്
പറയാൻ ഒത്തിരി ഉണ്ട്
കേസ് കോടതിയിലാണ്. പറയണ്ടെന്ന് പാർട്ടി നേതൃത്വം പറഞ്ഞതുകൊണ്ട് പറയുന്നില്ല. എന്നാലും ഒന്ന് 200 പേർക്ക് ഞാൻ ബ്രോഡ്കാസ്റ്റ് ചെയ്തു എന്നാണ് പറയുന്നത്. എൻറെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിൽ 250 ഓളം ആളുകളുണ്ട് അതിൽ തിരുവള്ളൂരിലെ അടിയുറച്ച കോൺഗ്രസുകാർ ഉണ്ട്. ഹരിപ്രസാദ് സി കെ മുതൽ എന്റെ സുഹൃത്ത് അൽ അമീൻ വരെ, എന്റെ പ്രദേശത്തെ കോൺഗ്രസുകാരുടെ മക്കൾ, കോൺഗ്രസ് ആയിട്ടുള്ള എൻറെ അയൽവക്കമുള്ളവർ ഇവരൊക്കെ ഞാൻ ബ്രോഡ്ക്കാസ്റ്റ് ഉപയോഗിച്ച് പോസ്റ്ററുകളും ഭരണമുള്ളപ്പോൾ വികസന നേട്ടങ്ങളും പ്രതിപക്ഷത്തിന്റെ പൊള്ളത്തരങ്ങളും തുറന്നു കാണിച്ചിട്ടുള്ള ആശയങ്ങൾ പങ്കുവെക്കാറുണ്ട്. അന്ന് സ്ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടപ്പോൾ ഞാൻ 200 പേർക്ക് അയച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.നിങ്ങൾക്ക് സാധിക്കുമെങ്കിൽ എൻറെ സുഹൃത്തുക്കൾ ആയിട്ടുള്ള കോൺഗ്രസുകാരുടെയും മറ്റ് എന്റെ ബ്രോഡ്കാസ്റ്റിൽ ഉള്ള ആരുടെയെങ്കിലും കൈയിൽനിന്ന് 200 പേർക്ക് വേണ്ട ഒരു 10 പേർക്ക് അയച്ചിട്ടുള്ള ഈ പോസ്റ്ററിന്റെ സ്ക്രീൻഷോട്ട് കാണിച്ചു തരാൻ പറ്റുമോ ? അങ്ങനെ കാണിച്ച് തന്നാൽ ഇത് ചെയ്തത് ഞാനാണ് എന്ന് ഉറപ്പിച്ചോ..

