
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തിലും കുന്നംകുളം നിലനിര്‍ത്തി എല്‍ഡിഎഫ്. ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞെങ്കിലും എൽഡിഎഫിനായി മത്സരിച്ച എ സി മൊയ്തീൻ 4563 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്‍റെ പി ടി അജയ് മോഹനെ പരാജയപ്പെടുത്തി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 26,631 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലായിരുന്നു മൊയ്തീൻ കുന്നംകുളത്ത് ജയിച്ചത്. ആകെ പോൾ ചെയ്ത വോട്ടുകളില്‍ എ സി മൊയ്തീന്‍ 69522 വോട്ടുകള്‍ നേടിയപ്പോൾ പി ടി അജയ് മോഹന് 64959 വോട്ടും മൂന്നാം സ്ഥാനത്തായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപിയുടെ കെ ആര്‍ രാജിന് 17104 വോട്ടും ലഭിച്ചു.
സഹകരണ മേഖലയിലെ കരുത്തും മണ്ഡലത്തിലെ സുസമ്മതനായ വ്യക്തിത്വവും മൊയ്തീന് തുണയായി. എ ൻഡിഎ സഖ്യത്തിൽ മത്സരിച്ച ബിഡിജെഎസിന്‍റെ രജിൽ കെ.ആർ വോട്ടുകള്‍ നേടി. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷത്തിന്‍റെ കെ. രാധാകൃഷ്ണൻ വിജയിച്ചപ്പോൾ കുന്നംകുളം നിയമസഭാ മണ്ഡല പരിധിയിൽ 20,111 വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോള്‍ ഇത്തവണ ഭൂരിപക്ഷം 4563 ആയി കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി വിജയം കുന്നംകുളത്തെ വോട്ടർമാരുടെ ചിന്താഗതിയിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്നത് എല്‍ഡിഎഫിന് ആശങ്കയായിരുന്നെങ്കിലും യുഡിഎഫ് തരംഗത്തിനിടയിലും മണ്ഡലം നിലനിര്‍ത്താനായത് എല്‍ഡിഎഫിന് ഒടുവില്‍ ആശ്വാസമായി.
കുന്നംകുളം നഗരസഭയും ചൊവ്വന്നൂർ, എരുമപ്പെട്ടി, കടങ്ങോട്, കടവല്ലൂർ, കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ എന്നീ പഞ്ചായത്തുകളും ചേരുന്നതാണ് കുന്നംകുളം മണ്ഡലം. 2011-ലാണ് സിപിഎം നേരിയ ഭൂരിപക്ഷത്തിന് യുഡിഎഫില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്തത്. 2016-ൽ എസി മൊയ്തീൻ വിജയിച്ചതോടെ മണ്ഡലത്തിൽ ഇടതുപക്ഷ സ്വാധീനം ശക്തമായി. 2021-ലെ തെരഞ്ഞെടുപ്പിലും എസി മൊയ്തീൻ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് എൽഡിഎഫ് മേധാവിത്വം നിലനിർത്തി.
2021-ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ എസി മൊയ്തീൻ 75,532 വോട്ടുകൾ നേടിജയിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസിലെ കെ ജയശങ്കർ 48,901 വോട്ടുകൾ നേടിയിരുന്നു. എൻഡിഎ സ്ഥാനാർത്ഥി കെ. കെ. അനീഷ് കുമാർ (ബിജെപി) 27,833 വോട്ടുകൾ നേടി ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam