
തൃശ്ശൂര്‍: കരുവന്നൂർ കേസിൽ എ.സി. മൊയ്തീൻ എം.എൽ.എ നാളെ ഇഡിയ്ക്കു മുമ്പിൽ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി രണ്ട് തവണ നോട്ടീസ് നല്‍കി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു. നാളെ നിയമസഭാ സമ്മേളനത്തിൽ മൊയ്തീൻ പങ്കെടുക്കില്ല. ഇനിയും ഹാജരായില്ലെങ്കിൽ ഒളിച്ചോടിയെന്നാകും പറയുകയെന്ന് മൊയ്തീൻ വ്യക്തമാക്കി. സി.പി.എം കൗൺസിലർ അനൂപ് ഡേവിസ് കാടയും, വടക്കാഞ്ചേരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷനും നാളെ ഹാജരാകും. പലിശക്കാരൻ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ പേരിലാണ് ചോദ്യം ചെയ്യൽ.
കരുവന്നൂര്‍ തട്ടിപ്പില്‍ വടക്കാഞ്ചേരിയിലെ കൂടുതല്‍ പ്രാദേശിക സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങുന്നു. പതിനാല് കോടിയിലേറെ ബിനാമി വായ്പകളിലൂടെ സതീശന് തട്ടിയെടുക്കാന്‍ അവസരമൊരുക്കിയത് വടക്കാഞ്ചേരി കേന്ദ്രീകരിച്ച സിപിഎം നേതാക്കളാണെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. നേരത്തെ ജനപ്രതിനിധികളായ അരവിന്ദാക്ഷന്‍, മധു എന്നിവരെയും ജിജോറെന്ന മറ്റൊരാളെയും ചോദ്യം ചെയ്തിരുന്നു. ഇവരാണ് സതീശന്‍റെയും എ.സി മൊയ്തീന്‍റെയും ഇടനിലക്കാരായി നിന്നതെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.
കരുവന്നൂര്‍ തട്ടിപ്പില്‍ എ.സി. മൊയ്തീനൊപ്പം പങ്കാളിയാണ് മുന്‍ എംപി പി.കെ. ബിജുവെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ഇന്നലെ ആരോപിച്ചിരുന്നു. ബിനാമി ഇടപാടില്‍ മുന്‍ എംപിയ്ക്ക് പങ്കുണ്ടെന്ന ഇഡി വെളിപ്പെടുത്തലിന് പിന്നാലെയാണ് പി.കെ. ബിജുവിനെതിരെ അനില്‍ അക്കര രംഗത്തെത്തിയത്. ബിജുവിന്‍റെ മെന്‍ററാണ് പ്രതികളിലൊരാളായ സതീശനെന്നും അക്കര ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam