ഉദ്യോഗസ്ഥർ ജോലിയിൽ ഉഴപ്പുന്നത് തടയാനായി നേരത്തെ കൊണ്ടുവന്ന പഞ്ചിംഗ് സംവിധാനവും പോരാതെ വന്നതോടെയാണിത്
തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭമായ ഏപ്രിൽ ഒന്നാം തീയതി മുതൽ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ആക്സസ് കൺട്രോൺ സംവിധാനം നടപ്പാക്കും. ഇത് സംബന്ധിച്ച് പൊതു ഭരണ സെക്രട്ടറി ജ്യോതി ലാൽ ഉത്തരവിറക്കി. ഉദ്യോഗസ്ഥർ ജോലിയിൽ ഉഴപ്പുന്നത് തടയാനായി നേരത്തെ കൊണ്ടുവന്ന പഞ്ചിംഗ് സംവിധാനവും പോരാതെ വന്നതോടെയാണിത്. പഞ്ച് ചെയ്ത ശേഷവും ജീവനക്കാർ ജോലി സ്ഥലം വിട്ട് പുറത്ത് പോകുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് തടയാനാണ് ആക്സസ് കൺട്രോൾ കൊണ്ടു വരുന്നത്.
ആദ്യത്തെ രണ്ട് മാസം പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് ബയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കും. ഇതിലൂടെ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കൈവശമുള്ള ആക്സസ് കാർഡ് ഉപയോഗിച്ചാലേ ഓഫീസിന് അകത്തേക്കും പുറത്തേക്കും കടക്കാനാവൂ. ഓരോ ഉദ്യോഗസ്ഥനും നൽകുന്നത് വ്യത്യസ്ത കാർഡായതിനാൽ പോകുന്ന സമയവും തിരിച്ച് കയറുന്ന സമയവും കൃത്യമായി ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തും. സെക്രട്ടേറിയേറ്റിലെ ജീവനക്കാരുടെ സംഘടനകൾ ഉയർത്തിയ എതിർപ്പുകൾ അവഗണിച്ചാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്.
സെക്രട്ടറിയേറ്റിൻറെ സുരക്ഷയും, ജീവനക്കാരുടെ കാര്യക്ഷമയും വർദ്ധിപ്പിക്കുക എന്നിവ ചൂണ്ടികാട്ടിയാണ് ആക്സസ് കണ്‍ട്രോള്‍ സംവിധാനം കൊണ്ടുവരുന്നത്. 2019 ഏപ്രിൽ ഒന്നു മുതലാണ് ബയോമെട്രിക് പഞ്ചിംഗിനെ സ്പാർക്കുമായി ബന്ധിപ്പിച്ചത്. പഞ്ചിംഗ് കർശനമാക്കിയപ്പോള്‍ ജീവനക്കാർക്ക് 300 മിനിറ്റ് ഗ്രേയ്സ് ടൈം നൽകിയിരുന്നു. പഞ്ച് ചെയ്ത സെക്രട്ടറിയേറ്റിൽ കയറിയാലും ജീവനക്കാരെ ഇരിപ്പിടത്തിൽ കാണുന്നില്ലെന്ന വിലയിരുത്തലിലാണ് ഒരു ഓഫീസിൽ നിന്നും മറ്റൊരു ഓഫീസിലേക്ക് പോകാൻ നിയന്ത്രണം കൊണ്ടുവരുന്നത്.
സെക്രട്ടറിയേറ്റിലെ പ്രധാന ക്യാമ്പസിൽ നിന്നും അടുത്തുള്ള അനക്സ് കെട്ടിടത്തിലേക്ക് പോകാൻ അനുവദിച്ചിട്ടുള്ളത് 10 മിനിറ്റാണ്. ഒരു ദിവസം മൂന്നു പ്രാവശ്യം പുറത്തുപോകാം. ഒരു ദിവസം 2.15 മണിക്കൂർ സെക്രട്ടറിയേറ്റിന് പുറത്തുപോയാൽ അര ദിവസം അവധിയാകും. നാലു മണിക്കൂർ പുറത്തുപോയാൽ ഒരു ദിവസത്തെ അവധിയാകും. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് ഫയൽ ചർച്ചക്കു വേണ്ടിയും സെക്രട്ടറി തല യോഗത്തിനു വേണ്ടിയും ഒരു ഓഫീസിൽ നിന്നും മറ്റൊരു ഓഫീസിലേക്ക് നിരന്തരം പോകേണ്ടി വരുന്നതിനാൽ നിയന്ത്രണങ്ങള്‍ ആശാസ്ത്രീയമാണെന്നാണ് ജീവനക്കാരുടെ ആരോപണം.
സന്ദർശകർക്കും നിയന്ത്രണമുണ്ട്. സന്ദർശകർക്ക് ആക്സസ് കണ്‍ട്രോള്‍ കാർഡോട് കൂടി മാത്രമേ ഇനി അകത്തേക്ക് കയറാൻ സാധിക്കൂ. ജീവനക്കാർ ശക്തമായി എതിർക്കുകയാണ്. എങ്കിലും തീരുമാനവുമായി മുന്നോട്ടുപോകാനാണ് പൊതുഭരണ വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ സംവിധാനം പിൻവലിച്ചില്ലെങ്കിൽ സമരം നടത്താനാണ് എല്ലാ സംഘടനകളുടേയും തീരുമാനം. അതേസമയം രണ്ടു മാസം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുമ്പോള്‍ ഉയരുന്ന അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് മാറ്റങ്ങളുണ്ടാകുമെന്നാണ് പൊതുഭരണ വകുപ്പ് ഉന്നതർ വ്യക്തമാക്കുന്നത്.