
പാലക്കാട്: പെരുവമ്പില്‍ 40 കാരിയെ കൊലപ്പെടുത്തിയ കേസിലെ (Murder Case) പ്രതി പിടിയിലായി. അയ്യപ്പന്‍ എന്ന ബഷീറിനെ തമിഴ്നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി കൊലപാതകം നടത്തിയശേഷം ശനിയാഴ്ച്ച പുലര്‍ച്ചെയാണ് പ്രതിയായ അയ്യപ്പന്‍ ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് വഴി ബൈക്കില്‍ തമിഴ് നാട്ടിലേക്ക് കടന്നത്. കമ്പം, തേനി ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഇന്ന് രാവിലെയാണ് അന്വേഷണ സംഘം പിടികൂടിയത്.
പുതുനഗരത്ത് എത്തിക്കുന്ന പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും. പത്തു വര്‍ഷമായി ജാന്‍ ബീവിയും അയ്യപ്പന്‍ എന്ന ബഷീറും ഒരുമിച്ചായിരുന്നു ജീവിതം. പാഴ്മരങ്ങള്‍ മുറിക്കുന്നതായിരുന്നു ജോലി. തൊഴില്‍ ഇടത്തോട് ചേര്‍ന്ന ഒഴിഞ്ഞ സ്ഥലത്ത് താമസിക്കുകയായിരുന്നു പതിവ്. സംഭവദിവസം രാത്രി കൊലപാതകം നടന്ന പെരുവമ്പിലെ റോഡ് വക്കില്‍ വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്നാണ് കനാല്‍ക്കരയിലെത്തിയത്. വഴക്കിനൊടുവില്‍ അയ്യപ്പന്‍ ജാന്‍ ബീവിയെ കഴുത്തറുത്തത് കൊലപ്പെടുത്തുകയായിരുന്നു. പരിസരത്ത് നിന്ന് മദ്യക്കുപ്പിയും ഭക്ഷണാവശിഷ്ടവും ജാന്‍ ബീവിയുടെ തുണികളടങ്ങിയ സഞ്ചിയും കണ്ടെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam