
ഷാർജ: നിരപരാധിയെന്ന് തെളിഞ്ഞെങ്കിലും ഉമ്മൻചാണ്ടിയ്ക്ക് ഇനിയും നീതി ലഭിക്കാനുണ്ടെന്ന് മകൾ അച്ചു ഉമ്മൻ. നീതി കിട്ടുമെന്നും കാലം അതിന് സാക്ഷിയാകുമെന്നും അച്ചു ഉമ്മൻ പറഞ്ഞു. ഷാർജ പുസ്തക മേളയിൽ ഉമ്മൻചാണ്ടിയുടെ ആത്മകഥയായ കാലം സാക്ഷിയുടെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അച്ചു. ആത്മകഥയിൽ ഒരാളെ പോലും വേദനിപ്പിക്കരുതെന്ന ഉമ്മൻചാണ്ടിയുടെ നിർബന്ധം കാരണം ചില സംഭവങ്ങൾ ഒഴിവാക്കേണ്ടി വന്നുവെന്ന് പുസ്തകമെഴുതിയ മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു.
മരിച്ചിട്ടും ഉമ്മൻചാണ്ടിയുടെ മരിക്കാത്ത പ്രതിച്ഛായയുടെ ഗാംഭീര്യം ഷാർജ പുസ്തക മേളയിലും നിറഞ്ഞു നിന്നു. കാലം സാക്ഷിയെന്ന പേരിനെ അന്വർത്ഥമാക്കുന്ന പുസ്തകം മകൾ അച്ചു ഉമ്മൻ, പ്രമുഖ വ്യവസായിയും ആസാ ഗ്രൂപ്പ് ചെയർമാനുമായ സി പി സാലിഹിന് നൽകി പ്രകാശനം ചെയ്തു. താൻ നിരപരാധിയെന്ന റിപ്പോർട്ട് കണ്ടതിന് ശേഷമായിരുന്നു അപ്പയുടെ മരണം. കുറുക്കുവഴികൾ തേടിയാൽ ഒഴിവാക്കാമായിരുന്ന പ്രതിസന്ധികൾക്ക് മുന്നിലും ഉമ്മൻചാണ്ടി മുറുകെപ്പിടിച്ച ആദർശം പുസ്തകം വായിച്ചാൽ മനസ്സിലാകുമെന്നും മകൾ പറഞ്ഞു.
ആരേയും വേദനിപ്പിക്കുന്നതൊന്നും, പുസ്തകത്തിൽ ഇല്ലെന്ന് രണ്ട് തവണ വായിച്ച് ഉമ്മൻചാണ്ടി ഉറപ്പുവരുത്തിയിരുന്നെന്ന് ആത്മകഥയുടെ എഴുത്തുകാരൻ സണ്ണിക്കുട്ടി എബ്രഹാം തന്റെ പ്രസംഗത്തിൽ പറഞ്ഞു. രാഷ്ട്രീയ പ്രതിസന്ധികളിലെ ഉമ്മൻചാണ്ടിയുടെ സഹനവും ത്യാഗങ്ങളും പുസ്തകത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam