
തിരുവനന്തപുരം: കംപ്യൂട്ടർ തകരാറാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്ക് സസ്പെൻഷൻ. തിരുവനന്തപുരം ജനറല്‍ ആശുപത്രി ക്യാഷ് കൗണ്ടറിലാണ് സംഭവം. കമ്പ്യൂട്ടര്‍ കേടായതിനാല്‍ 11 മാസമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ അന്വേഷണ വിധേയമായാണ് ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുന്നത്.
ജനറല്‍ ആശുപത്രിയില്‍ മന്ത്രി വീണ ജോർജ് ഇന്ന് രാവിലെ സന്ദര്‍ശനം നടത്തിയിരുന്നു. വിവിധ പരിശോധനകള്‍ക്ക് ബില്ലടയ്‌ക്കേണ്ട ക്യാഷ് കൗണ്ടറില്‍ ഒരു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് രോഗികള്‍ക്കേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി മന്ത്രി കണ്ടുവെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരിയോട് ഇതിന്റെ കാരണം മന്ത്രി അന്വേഷിച്ചു.
കംപ്യൂട്ടർ തകരാറിലാണെന്നും 11 മാസമായി പ്രവർത്തിക്കുന്നില്ല എന്നുമായിരുന്നു ജീവനക്കാരിയുടെ മറുപടി. സൂപ്രണ്ടിനെയും ഇ-ഹെല്‍ത്ത് ജീവനക്കാരേയും മന്ത്രി ഉടൻ വിളിച്ചു വരുത്തി. അവരുടെ പരിശോധനയിൽ കംപ്യൂട്ടർ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇതോടെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി സ്വീകരിക്കാനും എത്രയും വേഗം കൗണ്ടര്‍ പുന:സ്ഥാപിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam